പെരിന്തൽമണ്ണ ടാലന്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം, ഒരു കോടി രൂപയുടെ നാശനഷ്ടം

പെരിന്തൽമണ്ണ ടാലന്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം, ഒരു കോടി രൂപയുടെ നാശനഷ്ടം

പെരിന്തല്‍മണ്ണ :പെരിന്തല്‍മണ്ണ -ഊട്ടി റോഡില്‍ മൗലാന ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ടാലന്റ് ബുക്ക് ഹൗസില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അഗ്‌നിബാധ ഉണ്ടായത്. ആളപായമില്ല.

ഓട്ടോറിക്ഷ തൊഴിലാളികളും പത്രം ഇടാനായി എത്തിയ ആളുമാണ് തീ പടരുന്നത് കണ്ടത്. ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബുരാജിന്റെ നേതൃത്വത്തില്‍ രണ്ട് ഫയര്‍ എന്‍ജിനും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും ചേര്‍ന്ന് നാലുമണിക്കൂര്‍ കഠിനപ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ട്രോമാകെയര്‍ അംഗങ്ങള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരും തീ നിയന്ത്രണ വിധേയമാക്കുന്നതില്‍ പങ്കാളികളായി. മൗലാന ആശുപത്രിയുടെ ഫയര്‍ ഹൈഡ്രേറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വെള്ളം നല്‍കി സഹായിച്ചതും തീയണക്കാന്‍ എളുപ്പമായി. രാവിലെ 6.30നാണ് തീ പൂര്‍ണമായും അണച്ചത്.

അടുത്തദിവസം പ്രവര്‍ത്തിക്കാനിരുന്ന സ്ഥാപനത്തിന്റെ ഭാഗമായ പ്രസിലേക്ക് തീപടരാതിരുന്നത് അനുകൂലമായി. ടാലന്റ് ബുക്ക് ഹൗസ് നിലനില്‍ക്കുന്ന ഇരുനില കെട്ടിടത്തിലെ സകല സാധനങ്ങളും മണിക്കൂറുകള്‍ക്കകം കത്തി നശിച്ചു. സംഭവത്തില്‍ ഒരു കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ ടാലന്റ് ലത്തീഫ് പറഞ്ഞു.

കഴിഞ്ഞദിവസം ഈ ഭാഗങ്ങളില്‍ വൈകുന്നേരം മുതല്‍ വോള്‍ട്ടേജ് വ്യതിയാനം സംഭവിക്കുന്നതായി കടയുടമ കെഎസ്ഇബിയില്‍ വിവരം അറിയിച്ചിരുന്നുവത്രെ. വോള്‍ട്ടേജ് പ്രശ്‌നം കാരണം ജനറേറ്റര്‍ ഉപയോഗിച്ചായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉടമ പറയുന്നു. വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വന്‍തോതില്‍ നോട്ടുബുക്കുകളും മറ്റു സാധന സാമഗ്രികളും സ്റ്റോക്ക് എത്തിച്ചിരുന്നു. ഇവയെല്ലാം അഗ്‌നിക്കിരയായിട്ടുണ്ട്. സമീപത്തെ കടകളിലും വോള്‍ട്ടേജ് പ്രശ്‌നം കാരണം കമ്പ്യൂട്ടറുകളും മറ്റും തകരാറിലായിരുന്നതായി വ്യാപാരി നേതാക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍

Sharing is caring!