മലപ്പുറത്ത് മർദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ

മലപ്പുറത്ത് മർദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ

മഞ്ചേരി : മലപ്പുറം കോഡൂരില്‍ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് മരണപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകന്‍ ഷിജു (37) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി ടി ബി ബസ് ഡ്രൈവറായ ഷിജു. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിനെയും കണ്ടക്ടര്‍ സുജീഷ് എന്ന മണി, ക്ലീനര്‍ നിഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 22 ദിവസം റിമാന്റില്‍ കഴിഞ്ഞ ബസ് ജീവനക്കാര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇതനുസരിച്ച് ഇന്ന് ഷൈജു പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതായിരുന്നു.

ഇന്നലെ വൈകീട്ട് 4 മണിക്ക് മഞ്ചേരി കോര്‍ട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത ഷിജു അഞ്ചു മണിക്ക് പുറത്തു പോയി തിരികെ വന്നതായി ലോഡ്ജ് ജീവനക്കാര്‍ കണ്ടിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉച്ചക്ക് 12 മണിക്കും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. തുടര്‍ന്നും അകത്തു നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പൊലീസിലറിയിച്ചു. പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എടരിക്കോട് ആറുവരിപ്പാതയിൽ മമ്മാലിപ്പടിയിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കോഡൂരില്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ സുഹൃത്തുക്കളും ബന്ധുക്കളും ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ ബാലമുരുകന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മിനിയാണ് മരിച്ച ഷിജുവിന്റെ ഭാര്യ. മാതാവ് : സുമതി. മക്കള്‍ : അഭിമന്യു, ആദിദേവ്, കാശിനാഥ്.

Sharing is caring!