മലപ്പുറത്ത് വ്യാപകമായി എംഡിഎംഎ വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യു​ഗാണ്ട സ്വദേശിനി അറസ്റ്റിൽ

മലപ്പുറത്ത് വ്യാപകമായി എംഡിഎംഎ വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യു​ഗാണ്ട സ്വദേശിനി അറസ്റ്റിൽ

മലപ്പുറം: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തി വരുന്ന സംഘത്തിലെ പ്രധാനിയായ യുഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. ഇന്നലെ വൈകീട്ട് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തുനിന്ന് അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ യുഗാണ്ട സ്വദേശിനി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ ഇതര സംസ്ഥാന ലഹരി കടത്തു സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.

കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ വീട്ടിൽ അറബി അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടിൽ ഷമീർ ബാബു (42) എന്നിവരെ ഒരാഴ്ച മുൻപ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിൻച്ചുവട് വച്ച് പൊലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി മരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തുടർന്ന് ഇവർക്ക് ലഹരി മരുന്ന് നൽകിയ പൂവത്തിക്കൽ സ്വദേശി അനസ്, കണ്ണൂർ മയ്യിൽ സ്വദേശി സുഹൈൽ എന്നിവരെയും പിടികൂടി. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഗാണ്ട സ്വദേശിനിയെ അറസ്റ്റ് ചെയ്തത്.

10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. പിടിയിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിലായി ലഹരിക്കടത്ത്, കൊള്ളയടിക്കൽ, കളവ് ഉൾപ്പെടെ അമ്പതോളം കേസുകളുണ്ട്. ആന്ധ്രപ്രദേശിൽനിന്നു കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. 2 തവണ കാപ്പ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്നും പണം തട്ടിയ ആൾ അറസ്റ്റിൽ

പിടിയിലായ ഷമീറിന് കരിപ്പൂർ, നിലമ്പൂർ സ്റ്റേഷനിൽ അടിപിടി, ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഉണ്ട്. അനസ് മരട് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 80 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും പ്രതിയാണ്. തായ്‌ലൻഡിൽനിന്നു ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ സുഹൈലിനെ ജയ്പുരിൽ വച്ച് കസ്റ്റംസ് പിടികൂടിയിരുന്നു. പ്രതികൾ ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തു വകകളും കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Sharing is caring!