വഴിക്കടവിൽ രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

വഴിക്കടവിൽ രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

എടക്കര: വഴിക്കടവ് മരുതയില്‍ ഇരുപത് വയസ് പ്രായമുള്ള ആനയെ കടുവ പിടിച്ച നിലയിലും പുത്തിരിപ്പാടത്ത് കൊമ്പനെ ചരിഞ്ഞ നിലയിലും കണ്ടെത്തി. മരുത കൊക്കോ എസ്റ്റേറ്റിന്റെ സമീപത്താണ് ഇരുപത് വയസ് പ്രായം വരുന്ന പിടിയാന, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ ബീറ്റ് സന്ദര്‍ശനത്തിന് പോയ വനപാലകരാണ് ആനയെ കടുവ പിടിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയോടെ പിടിയാനയുടെ ജഡം സംസ്‌കരിച്ചു. ജഡത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്.

ഉച്ചക്ക് ശേഷം പുത്തിരിപ്പാടത്താണ് ആറ് വയസ് പ്രായം വരുന്ന കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ക്കുണ്ടായ അണുബാധയാണ് കൊമ്പന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആനയുടെ രണ്ട് കൊമ്പുകളും വനം വകുപ്പ് ശേഖരിച്ചു. തുടര്‍ന്ന് കെമ്പന്റെ ജഡവും സംസ്‌കരിച്ചു. രണ്ട് ആനകളുടെയും ജഡം കണ്ടെത്തിയത് വനാതിര്‍ത്തിയിലാണ്. വഴിക്കടവ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന വനമേഖലയാണ് കൊക്കോ എസ്റ്റേറ്റും പുത്തരിപ്പാടവും.

വനം വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാം, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നൗഷാദലി, വെറ്ററിനറി സര്‍ജന്‍ ഡോ. റിനു എന്നിവര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കി. വഴിക്കടവ് റേഞ്ച് ഓഫീസര്‍ ഷെരീഫ് പനോലന്‍, നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മണിലാല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലാല്‍ വി. നാഥ്, മറ്റ് വനം ജീവനക്കാര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനി മെഡിക്കൽ കോളേജിൽ ചികിൽസയിൽ

Sharing is caring!