അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി

അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി

തേഞ്ഞിപ്പലം: അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി. തേഞ്ഞിപ്പലം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കൊയപ്പപാടം – എന്‍ജിനീയറിംഗ് റോഡിന് സമീപം പെരിഞ്ചേരി മാട്ടില്‍ അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്നാണ് ബാരലുകളില്‍ സൂക്ഷിച്ച ലിറ്റര്‍ കണക്കിന് ഡീസല്‍ പിടിച്ചെടുത്തത്. ആയിരം ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 26 ലിറ്റര്‍ ബാരലുകളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. വയനാട് മേപ്പാടി സ്വദേശിയായ അബ്ദുള്‍ ലത്തീഫ് മൂന്നുമാസം മുമ്പാണ് തേഞ്ഞിപ്പലത്തെ ഗോഡൗണ്‍ വാടകക്കെടുത്തത്. ഇയാള്‍ ഒളിവിലാണ്.

പഴയ എന്‍ജിന്‍ ഓയില്‍ സംസ്‌കരിക്കുന്ന ബിസിനസാണെന്ന് ഉടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വാടകക്കെടുക്കല്‍. ബേപ്പൂര്‍ ഹാര്‍ബറില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ നിയമപരമായ രേഖകള്‍ ഇല്ലാതെ അനധികൃതമായി കെഎല്‍ 58 എഇ 5551 ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന ഡീസല്‍ നേരിട്ട് മത്സ്യബന്ധന ബോട്ടിലേക്ക് അനധികൃതമായി നിറയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറി കസ്റ്റഡിയിലെടുക്കുകയും വയനാട് സ്വദേശി അബ്ദുള്‍ ലത്തീഫിന്റെയും പാര്‍ട്ണര്‍മാരുടെയും ഉടമസ്ഥതയിലുള്ളതാണ് ടാങ്കര്‍ ലോറിയെന്ന് കണ്ടെത്തുകയുമായിരുന്നു.

ലോറി ഡ്രൈവര്‍ കുറ്റ്യാടി സ്വദേശി സായിഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം കൊയപ്പപാടം എന്‍ജിനീയറിംഗ് കോളജ് റോഡിന് സമീപത്തുള്ള ഗോഡൗണില്‍ നിന്നാണ് ഡീസല്‍ എത്തിച്ചതെന്ന് മൊഴി നല്‍കി.
ബേപ്പൂര്‍ പോലീസ് അറിയിച്ചത് പ്രകാരം തേഞ്ഞിപ്പലം പോലീസ് ഗോഡൗണില്‍ സൂക്ഷിച്ച ഡീസല്‍ കണ്ടെത്തുകയും തുടര്‍നടപടി സ്വീകരിക്കുകയുമായിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ. സന്തോഷ്, ഭാരത് പെട്രോളിയം അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗോഡൗണിലെ പരിശോധന.

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പിതാവും മകനും അപകടത്തില്‍ മരിച്ചു

Sharing is caring!