ലഹരി ഉപയോ​ഗത്തിന് പണം നൽകിയില്ല; മാതാപിതാക്കളെ മർദിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

ലഹരി ഉപയോ​ഗത്തിന് പണം നൽകിയില്ല; മാതാപിതാക്കളെ മർദിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

താനൂർ: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെ നിന്നുമാണ് ലഹരിക്കടിയാകുന്നത്. ലഹരി ഉപയോഗിക്കാൻ പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ പിതാവിനെ അക്രമിക്കുകയായിരുന്നു. കൂടാതെ മാതാവിനെയും പ്രായം ചെന്ന പിതൃമാതാവിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ അയൽ വാസികളെ വിവരമറിയിക്കുകയായിരുന്നു.

അക്രമാസക്തനായ നിലയിലായിരുന്നതിനാൽ നാട്ടുകാർ ഇയാളുടെ കൈകാലുകൾ ബന്ധിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ താനൂർ പൊലീസ് സംഘം ഇയാളെ കൊണ്ടുപോകുകയായിരുന്നു. താനൂർ ഡിവൈ.എസ്.പി പി പ്രമോദിൻ്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെക്ടർ ടോണി ജെ മറ്റത്തിൻ്റെയും പൊലീസ് സംഘത്തിൻ്റെയും സഹായത്തോടെ ഇയാളെ മയക്കു മരുന്നിൽ പിടിയിൽ നിന്നും മോചിപ്പിക്കാൻ കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചു. പൊലീസ് വാഹനത്തിലിരുന്ന് ഇയാൾ തനിക്ക് തെറ്റു പറ്റിയതാണെന്നും ആരും ലഹരിയുടെ വലയിൽ വീഴരുതെന്നും അത് തൻ്റെ ജീവിതം നശിപ്പിച്ചതു പോലെ നിങ്ങളുടെയും ഭാവി ഇല്ലാതാക്കുമെന്നും പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് പൊലീസിൽ അറിയിക്കുകയെന്ന ഉത്തരവാദിത്തം ജനങ്ങൾ നിറവേറ്റണമെന്നും പിടിക്കപ്പെടുന്നവരോട് വൈകാരികമായി പ്രതികരിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യരുതെന്നും താനൂർ ഡിവൈ.എസ്.പി പി പ്രമോദ് അറിയിച്ചു. ലഹരിക്കടിമപ്പെട്ടവരെ ലഹരിവിമുക്തി കേന്ദ്രങ്ങളിൽ കൊണ്ടു പോയി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഡിവൈ.എസ്.പി പി പ്രമോദ് കൂട്ടിച്ചേർത്തു.

കുറുനരിയുടെ മാംസം വേവിച്ച് കഴിച്ച കേസിൽ മലപ്പുറത്തെ കാപ്പ കേസ് പ്രതി അറസ്റ്റിൽ

Sharing is caring!