പൊന്നാനിയിൽ കടക്കാരന് നേരെ കത്തിവീശി ലഹരിസംഘം; പണം ചോദിച്ചത് പ്രകോപനം

പൊന്നാനിയിൽ കടക്കാരന് നേരെ കത്തിവീശി ലഹരിസംഘം; പണം ചോദിച്ചത് പ്രകോപനം

പൊന്നാനി: പെട്ടിക്കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാത്തത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ ലഹരി സംഘം ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ 17 കാരനടക്കം മൂന്നു പേരെ പോലീസ് പിടികൂടി. പൊന്നാനി കര്‍മ റോഡില്‍ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24), കുണ്ടുകടവില്‍ താമസിക്കുന്ന ചോലങ്ങാട്ട് അന്‍സാര്‍ (19) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം ചോദിച്ചതോടെ കടയുടമയ്ക്കു നേരെ കത്തി വീശുകയും ഭീഷണിപ്പെടുത്തി അക്രമിക്കുകയുമായിരുന്നു ഇവര്‍. സംഭവത്തില്‍ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിടിയിലായ നവനീത് ഏതാനും മാസം മുമ്പ് എറണാകുളത്ത് വച്ച് എംഡിഎംഎയുമായി പിടിയിലായിരുന്നു. നവനീതിന്റെ സഹോദരന്‍ വിനായകന്‍ പൊന്നാനിയിലും മറ്റും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പിടിയിലായ പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടൂപ്രതിയായ പ്രായപൂര്‍ത്തിയാകാത്ത 17കാരനെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, എസ്‌ഐ യാസിര്‍ എന്നിവരും ഹൈവേ പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പാണ്ടിക്കാട് വെടിവെപ്പിൽ മുഖ്യപ്രതി ഒളിവിൽ; മൂന്ന് പേർകൂടി പിടിയിലായി

Sharing is caring!