നിലമ്പൂരിൽ അൻവർ ഇഫക്റ്റ് ഉണ്ടാകില്ലെന്ന് വി പി അനിൽ, എസ് ഡി പി ഐയുമായി സഹകരണമില്ല

നിലമ്പൂരിൽ അൻവർ ഇഫക്റ്റ് ഉണ്ടാകില്ലെന്ന് വി പി അനിൽ, എസ് ഡി പി ഐയുമായി സഹകരണമില്ല

മലപ്പുറം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്‍പ്പെടെയുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുമായി പാർട്ടി സഖ്യമുണ്ടാക്കില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ. മലപ്പുറം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ പി വി അൻവർ എതിർചേരിയിലായതിന്റെ ആശങ്കകളും അനിൽ തള്ളിക്കളഞ്ഞു. അൻവറിന്റെ അഭാവത്താൽ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ യാതൊരു പ്രത്യാഘാതവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സി.പി.എം പിന്തുണയ്ക്കുന്നവർ വ്യക്തികളെക്കാൾ പാർട്ടിയുടെ ദർശനത്തോടാണ് ഒത്തുചേരുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ, നിലമ്പൂരിൽ 1,600 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കി, മുമ്പത്തെ എം.എൽ.എമാരുടെ കാലത്ത് ഇത്രയും മുന്നേറ്റം ഉണ്ടായിട്ടില്ല. ഈ പുരോഗതി എൽ.ഡി.എഫ് സർക്കാർ സജീവമായി ആസൂത്രണം ചെയ്തതിന്റെ ഫലമാണ്, ഇടതു മുന്നണിയുടെ ഭാ​ഗമായതിനാലാണ് അൻവറിന് വികസനത്തിന്റെ ഭാ​ഗമാകാൻ സാധിച്ചത്. അദ്ദേഹത്തിന്റെ അഭാവം ഉപതിരഞ്ഞെടുപ്പിൽ യാതൊരുവിധത്തിലും സ്വാധീനം ചെലുത്തില്ല,” അനിൽ പറഞ്ഞു.

നിലമ്പൂരിൽ താഴെ തട്ടിൽ വരെ പാർട്ടി സജീവമാണ്. തിരഞ്ഞെടുപ്പിനെ ഏത് സമയവും നേരിടാൻ തയ്യാറാണ്. എന്നാൽ, പാർട്ടി വീണ്ടും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുമോ, അതോ ഔദ്യോഗിക സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ ഭരണം ഉറപ്പാക്കുന്നതിന് എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി പോലുള്ള ചെറിയ പാർട്ടികളുമായി സഹകരിച്ച് സാമ്പാർ മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇനി ഇത്തരം പാർട്ടികളുമായി യാതൊരു വിധത്തിലുമുള്ള സഹകരണം ഉണ്ടാകില്ലെന്ന് വി പി അനിൽ വ്യക്തമാക്കി.

മുൻ മന്ത്രി കെ ടി ജലീൽ മുസ്‌ലിം സമൂഹത്തെ വിമർശിച്ച് നടത്തിയ പരാമർശങ്ങളേയും അദ്ദേഹം പ്രതിരോധിച്ചു. മദ്രസ വിദ്യാഭ്യാസം നേടിയവരാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങിയിരിക്കുന്നവരെന്ന് ജലീൽ ആരോപിച്ചിരുന്നു.

എടപ്പാളിൽ ബൈക്കിൽ വടിവാളുമായി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകൽ, 3 പേർ അറസ്റ്റിൽ

“ജലീലിന് മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വ്യക്തമായ നിലപാട് ഉണ്ട്. എന്നാൽ, സി.പി.എം ഏതെങ്കിലും ജാതിയുടെയോ മറ്റു മാനദണ്ഡങ്ങളുടെയോ പേരിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ വിവേചനം ചെയ്യുന്നത് അംഗീകരിക്കുന്നില്ല,” അനിൽ വ്യക്തമാക്കി.

Sharing is caring!