കരുവാരക്കുണ്ടിൽ കടുവയിറങ്ങി; ഇത്തവണ കടുവ ഒറിജിനൽ തന്നെ

കരുവാരക്കുണ്ടിൽ കടുവയിറങ്ങി; ഇത്തവണ കടുവ ഒറിജിനൽ തന്നെ

കരുവാരക്കുണ്ട്: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ ജനവാസമേഖലയില്‍ കടുവയിറങ്ങി. കേരള എസ്റ്റേറ്റിലെ കുനിയന്‍മാട്ടിലെ സി വണ്‍ ഡിവിഷനിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്.

എസ്റ്റേറ്റ് മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്ത് മണിയോടെ നിലമ്പൂരില്‍ നിന്നെത്തിയ ആര്‍.ആര്‍.ടി സംഘം നാട്ടുകാരോടൊപ്പം പരിശോധന നടത്തി. ഇതിനിടെ ഇവര്‍ക്ക് മുന്നിലൂടെ കടുവ ഓടിപ്പോയി. മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിവരികയാണ്. സംസ്ഥാന പാതയോരത്തെ കേരള ജി.യു.പി സ്‌കൂള്‍, കല്‍വെട്ടിക്കുരല്‍ നജാത്ത് സയന്‍സ് കോളജ്, ചിനിപ്പാടം, അടിവാരം എന്നീ ജനവാസമേഖലയിലാണ് കുനിയന്‍മാട്. വനംവകുപ്പ് സംഘം നിരീക്ഷണം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

സംസ്ഥാന പാതയോരത്ത് നിന്ന് മീറ്ററുകള്‍ മാറിയുള്ള ഭാഗത്താണ് കടുവയെ കണ്ടത്. ഈ ഭാഗം ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശം കൂടിയാണ്. കൂടാതെ പഴയ കടയ്ക്കല്‍ ജിയുപി സ്‌കൂളും ഇവിടെ തന്നെയാണ്. പ്രദേശത്ത് കടുവ, പുലി, കാട്ടുപോത്ത്, കാട്ടാന തുടങ്ങി വന്യമൃഗങ്ങളുടെ സാന്നിധ്യവും ശല്യവും രൂക്ഷമാണ്. കാട്ടാനയുടെ ശല്യം ദിനേനയെന്നോണം ഉണ്ടാകാറുണ്ട്. നേരത്തെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ പുലിയും കടുവയും ധാരാളം വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് പ്രദേശത്ത് കടുവയെ തൊഴിലാളികളും മറ്റും കാണുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

https://youtube.com/shorts/e01M0Yw8j1U

കേരള എസ്റ്റേറ്റിലെ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കടുവയെന്ന് ഡി.എഫ്.ഒ, ജി. തനിക്ക് ലാല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ ഭാഗത്തില്‍ തിരച്ചില്‍ നടത്തി. കടുവയുടെ കാല്‍പാദങ്ങളും, കാഷ്ടവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. വൈകുന്നേരം ഡി എഫ് ഓ, ജി. ധനിക്ക് ലാലിന്റെ നേതൃത്വത്തില്‍ വനപാലകര്‍ ഈ ഭാഗത്ത് പരിശോധന നടത്തുകയും പാറയ്ക്ക് മുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തായി കടുവയുടെ രണ്ടു കാല്‍പ്പാദങ്ങള്‍ വ്യക്തമായി കാണുകയും ചെയ്തു. തൊട്ടു താഴെയായി ജലാംശം നഷ്ടപ്പെട്ടിട്ടില്ലാത്ത കാഷ്ടവും കണ്ടെത്തി.  അതിനു താഴെയാണ് വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഈ ഭാഗത്ത് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കുവൈത്ത് എയർവേയ്സിൽ ദുരിതയാത്ര: 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

Sharing is caring!