വിവാദമായതോടെ ചാരിറ്റിക്ക് സമ്മാനമായി ലഭിച്ച ഇന്നോവ തിരിച്ചു നൽകി ഷെമീർ കുന്നമം​ഗലം

വിവാദമായതോടെ ചാരിറ്റിക്ക് സമ്മാനമായി ലഭിച്ച ഇന്നോവ തിരിച്ചു നൽകി ഷെമീർ കുന്നമം​ഗലം

കൊണ്ടോട്ടി: ചികിത്സയ്ക്ക് പണം പിരിച്ചു നല്‍കിയതിന് സമ്മാനമായി ചാരിറ്റി പ്രവര്‍ത്തകന് രോ​ഗിയുടെ കുടുംബം ഇന്നോവ ക്രിസ്റ്റ കാർ നൽകിയത് വിവാദമായി. കൊണ്ടോട്ടിയിലെ പതിനാലുകാരന്‍റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകന്‍ ഷെമീര്‍ കുന്നമംഗം മൂന്ന് കോടിയോളം രൂപ പിരിച്ചു നല്‍കിയത്. സംഭവം വിവാദമായതോടെ കാര്‍ തിരിച്ചു നല്‍കി ചാരിറ്റി പ്രവര്‍ത്തകൻ.

എസ് എം എ ബാധിതനാണ് കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമില്‍. ഈ കുട്ടിയുടെ ചികിത്സക്കാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഷെമീര്‍ കുന്നമംഗലം പണം പിരിച്ച് നല്‍കിയത്. കഴി‌ഞ്ഞ വ്യാഴാഴ്ച്ച കൊണ്ടോട്ടി മുണ്ടക്കുളത്ത് നടന്ന ചടങ്ങില്‍ നാട്ടുകാര്‍ ഷെമീര്‍ കുന്നമംഗലത്തെ ആദരിച്ചു. ഈ ചടങ്ങില്‍ വച്ച് രോഗിയുടെ കുടുംബം ഷെമീറിന് ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കി. ഇതാണ് വിവാദമായത്. സാമ്പത്തിക ശേഷിയില്ലെന്ന് പ്രചരിപ്പിച്ച കുടുംബം എങ്ങനെ വില കൂടിയ കാര്‍ വാങ്ങി നല്‍കിയെന്നാണ് ആദ്യം ചോദ്യം ഉയര്‍ന്നത്. പിരിച്ചെടുത്ത പണത്തില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്ന ആരോപണവും പിന്നാലെ വന്നു.

ചികിത്സക്കായി ലഭിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും കാറിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് ഷെമീര്‍ കുന്നമംഗലം പറയുന്നത്. കുട്ടിയുടെ വീട്ടുകാരല്ല കുടുംബാംഗങ്ങളാണ് തനിക്ക് ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റ തന്നത്. ഇന്നോവ ക്രിസ്റ്റ വിവാദം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ സമ്മാനമായി കിട്ടിയ കാര്‍ ഷെമീര്‍ കുന്നമംഗലം രോഗിയുടെ ബന്ധുക്കള്‍ക്ക് തന്നെ തിരിച്ചുകൊടുത്തു.

സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

സമ്മാന വിവാദത്തിൽ പ്രതികരണവുമായി ടി വി ഇബ്രാഹിം എം എൽ എയും രം​ഗതെത്തി. ചികിൽസാ സഹായ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ തന്റെ അറിവില്ലാതെയാണ് കാർ കൈമാറിയതെന്ന് എം എൽ എ പറഞ്ഞു. കാർ സമ്മാനമായി നൽകിയ ചടങ്ങിൽ എം എൽ എയും പങ്കെടുത്തിരുന്നു.

Sharing is caring!