കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കും – വി.സി.

കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കും – വി.സി.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ബ്യൂറോയും പ്ലേസമെന്റ് സെല്ലും മെച്ചപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. പി.ജി. വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഉദ്യോഗാര്‍ഥികളെ തേടി നടക്കുന്ന സ്ഥാപനങ്ങളെയും അര്‍ഹരായ വിദ്യാര്‍ഥികളെയും ഒരുമിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രവേശന സമയത്ത് തന്നെയുള്ള രജിസ്‌ട്രേഷന്‍ നമ്പറിലൂടെ ചെറിയ തുടക്കത്തില്‍ നിന്ന് വലിയ ലക്ഷ്യങ്ങളിലേക്ക് വളരാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും വൈസ് ചാന്‍സലര്‍ ആശംസിച്ചു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. ‌‌

രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, പി. സുശാന്ത്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. മുഹമ്മദ് സലീം, ഡെപ്യൂട്ടി രജിസ്ട്രാര്‍ അസീജ, അസി. രജിസ്ട്രാര്‍ ആര്‍.കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം ജില്ലയില്‍ നിന്ന് 326 പേരും കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി 270 പേരുമാണ് വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.

ഇനിയും പഠിക്കാനുറച്ച് ബിചിത്ര

ഗൗണും തൊപ്പിയുമണിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തരബിരുദം നേടി അഭിമാനത്തോടെ നില്‍ക്കുമ്പോഴും പഠിത്തം തുടരാനാണ് ബിചിത്രയുടെ തീരുമാനം. കൊല്‍ക്കത്തയിലെ രസകോവ ഗ്രാമത്തില്‍ നിന്നുള്ള ബിചിത്ര അഞ്ചാം ക്ലാസ് മുതല്‍ കേരളത്തിലാണ് പഠിച്ചുവളര്‍ന്നത്. കൈതപ്പൊയിലെ ലിസ കോളേജില്‍ നിന്നാണ് എം.എസ് സി. സൈക്കോളജി പഠനം. മാതാപിതാക്കളേക്കാള്‍ നന്നായി മലയാളം പറയുന്ന ബിചിത്ര മാനിപുരം എ.യു.പി. സ്‌കൂളിലാണ് അഞ്ചാം ക്ലാസില്‍ ചേര്‍ന്നത്. ചക്കാലക്കല്‍ എച്ച്.എസ്.എസില്‍ നിന്ന് പത്താം ക്ലാസും കൊടുവള്ളി എച്ച്.എസ്. എസില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കി. ലിസ കോളേജില്‍ തന്നെയായിരുന്നു ബിരുദപഠനവും. കെട്ടിടനിര്‍മാണ കരാര്‍ ജോലികളുമായി കേരളത്തിലെത്തിയ സാധുബിശ്വാസ് – സാധന ദമ്പതിമാരുടെ മകളാണ് ബിചിത്ര. ചേട്ടന്മാരായ ഷിബുവും ബിട്ടുവും പിതാവിനൊപ്പം ജോലി നോക്കുന്നു. പഠനത്തില്‍ മിടുക്കിയായ ബിചിത്രക്ക് ഗവേഷണത്തിനാണ് താത്പര്യം. കുന്ദമംഗലം പത്താം മെയിലിൽ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസം.

കലക്ടറുടെ പേരിൽ വ്യാജ അവധി സന്ദേശം; പിന്നിൽ പ്ലസ് ടു വിദ്യാർഥി

Sharing is caring!