ലളിതമായി ശാസ്ത്രം പറഞ്ഞ് ഗവേഷകര്‍; സയന്‍സ് സ്ലാമിന് അഭിനന്ദനമേകി കാണികള്‍

ലളിതമായി ശാസ്ത്രം പറഞ്ഞ് ഗവേഷകര്‍; സയന്‍സ് സ്ലാമിന് അഭിനന്ദനമേകി കാണികള്‍

തേഞ്ഞിപ്പലം: ശാസ്ത്ര ഗവേഷണഫലങ്ങള്‍ ലളിതമായി അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയ അഞ്ച് പേര്‍ കേരള സയന്‍സ് സ്ലാം ഫൈനലിലേക്ക്. സയന്‍സ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലും ചേര്‍ന്ന് സര്‍വകലാശാലയിലെ എം.എസ്. സ്വാമിനാഥന്‍ ചെയറുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ 24 പേരാണ് അവതരണം നടത്തിയത്. സി. ബിജീഷ് (ടി.ബി.ജി.ഐ. പാലോട്), സ്‌നേഹ ദാസ് (അമല ക്യാന്‍സര്‍ റിസര്‍ച്ച് സൊസൈറ്റി, തൃശ്ശൂര്‍), സി. അഞ്ജലി (കെമിസ്ട്രി പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല), ഡോ. വി. ദീപ (സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എം.ജി. സര്‍വകലാശാല), സെലിന്‍ റൂത്ത് ( കെമിസ്ട്രി പഠനവിഭാഗം, ഐ.ഐ.ടി. മദ്രാസ്). എന്നിവരാണ് വിജയികള്‍.

കാണികള്‍ കൂടി വിധികര്‍ത്താക്കളായ പരിപാടിയില്‍ നാനൂറോളം പേര്‍ കാഴ്ചക്കാരായി. ആദ്യമായി നടത്തിയ സയന്‍സ് സ്ലാമിന് അഭിനന്ദനങ്ങളും കൂടുതല്‍ മികവാര്‍ന്നതാക്കാന്‍ നിര്‍ദേശങ്ങളും ഇവര്‍ നല്‍കി. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. സി.സി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, സെനറ്റംഗം ഡോ. ഹരികുമാരന്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡാ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡിസംബര്‍ 14-ന് പാലക്കാട് ഐ.ഐ.ടിയിലാണ് ഫൈനല്‍ മത്സരം.

കൈയടി നേടി കൂണറിവുകള്‍

കേരളത്തില്‍ നാല്പതില്‍പരം വിഷക്കൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 10 എണ്ണം മാരകമായ വിഷമടങ്ങുന്നതാണെന്നുമുള്ള അറിവ് പങ്കിട്ടത് പാലോട് ടി.ബി.ജി.ഐയിലെ സി. ബിജീഷാണ്. കടും നിറത്തിലുള്ളതെല്ലാം വിഷക്കൂണാണെന്നത് തെറ്റിധാരണയാണെന്നും മരണകാരണമായേക്കാവുന്ന കൂണുകളില്‍ പലതും തൂവെള്ള നിറത്തിലോ ഇളം നിറത്തിലോ ഉള്ളതാണെന്നും ഇദ്ദേഹം വിശദീകരിച്ചു. വിഷക്കൂണ്‍ പാചകം ചെയ്താല്‍ നീലനിറത്തിലാകുമെന്നതും തെറ്റാണ്. കഴിക്കുന്നതിലൂടെ മനുഷ്യരെ ഉന്മാദാവസ്ഥയിലാക്കാന്‍ കഴിവുള്ള 12 കൂണിനങ്ങള്‍ കേരളത്തിലുണ്ട്. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകള്‍ക്കും അപരനായി വിഷക്കൂണുകളുമുണ്ടെന്നതാണ് മറ്റൊരു വസ്തുത.

വയനാട്ടിൽ പ്രിയങ്കയ്ക്ക് റെക്കോർഡ് ഭൂരിപക്ഷം; വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്ക

ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി വഴിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാവുന്ന കൂണിനത്തെക്കുറിച്ചാണ് അമല ക്യാന്‍സര്‍ റിസര്‍ച്ച് സൊസൈറ്റിയിലെ സ്‌നേഹദാസ് സംസാരിച്ചത്. ഗുച്ചി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന മോര്‍ച്ചല്ല എസ്‌കുലന്റെ എന്ന കൂണാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാനായി ഭക്ഷ്യവിഭവമാക്കുന്നത്. നിരോക്‌സീകാരിയായ ഇവ ഹൃദയപേശീ സങ്കോചത്തെ ചെറുക്കാന്‍ സഹായിക്കും.

അന്തരീക്ഷ ജലശേഖരണത്തിന് ഗ്രാഫീന്റെ സാധ്യതകള്‍ വിശദീകരിച്ചത് കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗത്തിലെ സി. അഞ്ജലിക്കും പ്രമേഹം വഴിയുള്ള അന്ധത മുന്‍കൂട്ടി കണ്ടെത്താനുള്ള നിര്‍മിത ബുദ്ധി പഠനങ്ങള്‍ ഡോ. വി. ദീപയ്ക്കും ഫൈനല്‍ പ്രവേശനം നേടിക്കൊടുത്തു. സ്വന്തം ജീവിതത്തെ കെമിസ്ട്രിയുമായി ചേര്‍ത്തുവെച്ച് ജെല്ലിന്റെ മായാലോകത്തെക്കുറിച്ച് പറഞ്ഞ സെലിന്‍ റൂത്ത് നിറഞ്ഞ കൈയടി നേടി.

Sharing is caring!