വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം

മലപ്പുറം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 2024 ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍:0471-2335030. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
നിര്‍ദ്ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നല്‍കും. പകര്‍പ്പ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.റ്റിയും ഈടാക്കിയാണ് നല്‍കുക. ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ മുഖേനയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യമെങ്കില്‍ പരാതിക്കാരില്‍ നിന്നും നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാകളക്ടര്‍ വ്യക്തമായ ശുപാര്‍ശകളോടു കൂടി ഡീലിമിറ്റേഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ പരാതിക്കാരെ നേരില്‍ കേട്ട് കമ്മീഷന്‍ പരാതികള്‍ തീര്‍പ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
ഇതാദ്യമായാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നതിന് എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തികള്‍ വരച്ചിട്ടുള്ളത്. ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ക്യൂഫീല്‍ഡ് ആപ്പാണ് ഉപയോഗിച്ചത്. പൂര്‍ണമായും ഓപ്പണ്‍ സോഴ്സ് സാങ്കേതികത അടിസ്ഥാനമാക്കിയാണ് ഈ ആപ്പിന്റെ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. പൂര്‍ത്തീകരിച്ച മാപ്പുകള്‍ പൊതുജനങ്ങള്‍ക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂര്‍ണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എല്‍ ഫോര്‍മാറ്റിലാണ് വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത്.
2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കി വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചിരുന്നു. പഞ്ചായത്തുകളുടെ നിയോജകമണ്ഡലങ്ങളുടെ എണ്ണം നിശ്ചയിച്ച് തദ്ദേശസ്വയംഭരണവകുപ്പ് റൂറല്‍ ഡയറക്ടറും, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് സര്‍ക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്കും,പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുമുള്ള സംവരണവാര്‍ഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
എടപ്പാളിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
പുതിയ വിജ്ഞാപനമനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ 25 വാര്‍ഡുകളും ഗ്രാമപഞ്ചായത്തുകളില്‍ 223 വാര്‍ഡുകളുമാണ് ജില്ലയില്‍ കൂടുതലായുള്ളത്.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]