പെരുമഴയില്‍ മലപ്പുറം ജില്ലയിലും വ്യാപക നാശനഷ്ടം

പെരുമഴയില്‍ മലപ്പുറം ജില്ലയിലും വ്യാപക നാശനഷ്ടം

മലപ്പുറം: ജല്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. മലപ്പുറത്ത് പാലക്കാട് കോഴിക്കോട് റൂട്ടില്‍ മേല്‍മുറി, കീരംകുണ്ട്, എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറിയത് കാരണം ഗതാഗതം നിലച്ചു. മലപ്പുറം ടൗണിനോട് ചേര്‍ന്ന് എംബിഎച്ച് ആശുപത്രിക്ക് സമീപവും റോഡില്‍ വെള്ളം കയറി. ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ളോറില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനവും

നിലച്ചു.മുനിസിപ്പല്‍ വാര്‍ഡ് 35ല്‍ (പട്ടര്‍കടവ്) സ്വകാര്യ കമ്പനിയുടെ ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കപ്പെട്ടത് കാരണം രൂപപ്പെട്ട വെള്ളക്കെട്ട് കാരണം അന്‍പതോളം വീടുകളില്‍ വെള്ളം കയറി. മലപ്പുറം പ്രളയക്കെടുതിയെ നേരിടുന്നതിനുവേണ്ടി മലപ്പുറം നഗരസഭയില്‍ ഏഴ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളും ഇരുപത്തിനാല് മണിക്കൂറും ബന്ധപ്പെടാവുന്ന ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂമും തുടങ്ങി.

കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍ മൂലം മുമ്പ് അപകടം ഉണ്ടായ പ്രദേശത്തെ ജനങ്ങളെ മലപ്പുറം നഗരസഭയുടെ ടൗണ്‍ ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മുണ്ടുപറമ്പ് മദ്രസ ഓഡിറ്റോറിയം, മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍, കാവുങ്ങല്‍ മദ്രസ, പട്ടര്‍ക്കടവ് പള്ളിപ്പടി മദ്രസ, കണ്ണത്തുപാറ മദ്രസ, മച്ചിങ്ങല്‍ മദ്രസ ഉള്‍പ്പെടെ ഏഴു പ്രദേശങ്ങളിലായി താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും തുടക്കം കുറിച്ചു.

പൊന്നാനി :കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പൊന്നാനി ഭാഗത്ത് കടുത്ത വെള്ളക്കെട്ട് ഉണ്ടായത് പൊന്നാനി ഈശ്വരമംഗലം, കുട്ടാട്, കുമ്പളത്ത്പടി, ഹൗസിങ് കോളനി,ടി. ബി. ആശുപത്രി,കുറ്റിക്കാട് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത് ഹൗസിങ് കോളനി ഭാഗത്തും കുട്ടാട് ഭാഗത്തും നിരവധി പേരുടെ വീടുകളില്‍ വലിയ തോതില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിതാമസിക്കുകയാണ്. പൊന്നാനി ഐ. എസ്. എസ്. സ്‌കൂളിലും എ. വി. ഹയര്‍ സെക്കന്ററി സ്‌കൂളിലുമായാണ് ഈശ്വരമംഗലം പൊന്നാനി ഭാഗങ്ങളിലുള്ളവര്‍ക്ക് ക്യാമ്പ് സൗകര്യം ഒരുക്കിയത്. നഗരസഭയുടെ കടുത്ത അനാസ്ഥയാണ് കുട്ടാട് ഭാഗത്ത് വെള്ളം കയറാന്‍ കാരണമായത്

മഴവെള്ളം ഒഴിഞ്ഞു പോകുവാന്‍ പറ്റാത്തതാണ് ഈഴുവത്തിരുത്തിയിലെ കുമ്പളത്തുപടി, കുട്ടാട് പ്രദേശത്തെ താമസക്കാര്‍ക്ക് ദുരിതമാകുന്നതെന്ന് ാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ വേനല്‍ കാലത്ത് കണ്ടകുറുമ്പകാവിന് മുന്‍വശം,ഹംസ ഹാജി റോഡ്,തേവര്‍ക്ഷേത്രം റോഡ് എന്നിവിടങ്ങളില്‍ നിന്നും കുട്ടാട് പാടത്തേക്ക് പുതിയ ്രൈഡനേജ് നിര്‍മ്മിച്ചതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമായിട്ടുള്ളത്. ഭാരതപ്പുഴ നിറഞ്ഞ് പുഴയിലെ വെള്ളം കൂടി ഈ പ്രദേശത്തേക്ക് വന്നാല്‍ കുട്ടാട് പ്രദേശത്തെ മുഴുവന്‍ വീടുകളും വെള്ളത്തിനടിയിലാകും.

വേങ്ങരയില്‍ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഊരകം പഞ്ചായത്തിലെ മമ്പീതി, കോട്ടുമല, വേങ്ങര പഞ്ചായത്തിലെ പനമ്പുഴ, മാതാട്, എ ആര്‍ നഗറില്‍ മൂഴിക്കല്‍,പുല്പറമ്പ് പ്രദേശങ്ങളിലേതടക്കം 250 ഓളം കുടുംബങ്ങളാണ് ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചത്. ഊരകത്ത് ജി എല്‍ സ്‌കൂള്‍ നെല്ലിപ്പറമ്പ്, വേങ്ങരയില്‍ തട്ടാഞ്ചേരി മല ജി എല്‍ പി സ്‌കൂള്‍, എ ആര്‍ നഗറില്‍ മമ്പുറം ജി എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണ്.

വയനാട് ചൂരൽമല ഉരുൾപൊട്ടൽ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് 32 മൃതദേഹങ്ങൾ; 25 ശരീര ഭാഗങ്ങൾ
എടപ്പാളില്‍: ദിവസങ്ങളായി തുടരുന്ന മഴ ശക്തമായതോടെ ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ പല റോഡുകളും വെള്ളത്തിലായി.പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.പന്താവൂര്‍ കക്കിടിപ്പുറം മേഖലയില്‍ നിലവില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി.പത്തോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.അഞ്ചോളം കുടുംബങ്ങള്‍ പന്താവൂര്‍ സംസ്‌കൃതി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.നരണിപ്പുഴ,ചിറവല്ലൂര്‍,ചിയ്യാനൂര്‍,പാവിട്ടപ്പുറം മാങ്കുളം തുടങ്ങിയ മേഖലയില്‍ നിരവധി പേര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.ഈ ഭാഗങ്ങളില്‍ പലരും കുടുംബ വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണ്. എടപ്പാള്‍ അയിലക്കാട് മരം വീണ മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനപാതയില്‍ മാണൂര്‍ അങ്ങാടിയില്‍ വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ വെള്ളത്തിലൂടെ തള്ളിക്കൊണ്ടാണ് അപ്പുറത്തേക്ക് എത്തിക്കുന്നത്. മൂത്തൂര്‍ കല്യാണി കാവ് റോഡില്‍ വെള്ളം കയറി യാത്ര ദുഷ്‌കരമായി. കണ്ടനകം മേക്കാടികുളം റോഡിലും വെള്ളം ഉയര്‍ന്നു. മലപ്പുറം പാലക്കാട് ജില്ല അതിര്‍ത്തിയായ നീലിയാട് ആനക്കര റോഡില്‍ വെള്ളം കയറി.

രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ഏറനാട് താലൂക്കില്‍ വ്യാപക നാശം. മഞ്ചേരി വില്ലേജില്‍ അയനിക്കുന്നു കോളനിയില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി. അരീക്കോട് പൂങ്കുടി മരുതക്കോട് ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനാല്‍ ആളുകളെ ക്യാമ്പുകളില്‍ എത്തിക്കുന്നതിനും പുറംലോകവുമായി ബന്ധപ്പെടുന്നതിന് തോണി ഏര്‍പ്പെടുത്തി. പെരകമണ്ണ വില്ലേജിലെ തൂവക്കാട് രണ്ട് വീടുകളില്‍ വെള്ളം കയറി. മഞ്ചേരി കച്ചേരിപ്പടി തുറക്കല്‍ ബൈപാസില്‍ വലിയട്ടിപ്പറമ്പ് ഭാഗത്തു റോഡിന്റെ ഇരുവശത്തുമുള്ള ഇരുപതോളം വീടുകളില്‍ വെള്ളം കയറി. വള്ളുവങ്ങാട് പാലത്തില്‍ വെള്ളം കയറി മഞ്ചേരി പാണ്ടിക്കാട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.
തൃക്കലങ്ങോട് പള്ളിപ്പടി ജംഗ്ഷനില്‍ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായി. കീഴുപറമ്പ് വില്ലേജില്‍ മൂന്ന് കുടുംബങ്ങളെയും പയ്യനാട് വില്ലേജില്‍ നെല്ലിക്കുത്ത് 11 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. അരീക്കോട് എടവണ്ണ റോഡില്‍ കക്കോട് റോഡ് ഇടിഞ്ഞു. കാവനൂര്‍ വില്ലേജിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടിലാണ്. 22ഓളം വീടുകളില്‍ വെള്ളം കയറി. ഇവര്‍ക്കും മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ നിലവില്‍ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 402 പുരുഷന്മാര്‍, 369 സ്ത്രീകള്‍, 260 കുട്ടികള്‍ എന്നിങ്ങനെ 300 കുടുംബങ്ങളില്‍ നിന്നുള്ള 1031 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ (ജൂലൈ 29 രാവിലെ എട്ടു മണി മുതല്‍ ജൂലൈ 30 രാവിലെ എട്ടു വരെ) ജില്ലയില്‍ ഒമ്പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

 

 

Sharing is caring!