ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്ക് ബാങ്കുകളുടെ പിന്തുണ വേണം- ജില്ലാ കളക്ടര്‍

ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്‍ക്ക് ബാങ്കുകളുടെ പിന്തുണ വേണം- ജില്ലാ കളക്ടര്‍

മലപ്പുറം: ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പകള്‍ അനുവദിക്കാനും അവരുടെ ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനും ബാങ്കുകള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ആവശ്യപ്പെട്ടു. മലപ്പുറം ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് റിസ്‌ക് പേടിച്ച് വായ്പകള്‍ നിഷേധിക്കരുത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ 100 ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഇതിന് ബാങ്കുകളുടെ സഹകരണം വേണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം(പി.എം.ഇ.ജി.പി), പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ്‌പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം (പി.എം.എഫ്.എം.ഇ) തുടങ്ങിയ പദ്ധതികളുടെ വായ്പാ കാര്യത്തില്‍ ബാങ്കുകള്‍ അനഭാവപൂര്‍ണമായ നിലപാടെടുക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം എല്‍.ഡി.ഒ മുതുകുമാര്‍ എം., നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, മലപ്പുറം എല്‍.ഡി.എം ടിറ്റന്‍ എം.എ, എച്ച്.വി പ്രഭു (കനറാ ബാങ്ക്), ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ ബാങ്ക് വായ്പയില്‍ 852 കോടിയുടെ വര്‍ധന; വാര്‍ഷാക വായ്പാ പദ്ധതി 111 ശതമാനം നേട്ടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (2024 ജനുവരി- മാര്‍ച്ച്) ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 55,318 കോടിയും മൊത്തം വായ്പ 36,916 കോടിയുമാണെന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. മുന്‍ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വായ്പയില്‍ 852 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. നിക്ഷേപത്തില്‍ 12,893 കോടി പ്രവാസികളുടേതാണ്. വായ്പാ നിക്ഷേപ അനുപാതം 66.73 ശതമാനമാണ്. കൂടുതല്‍ ബ്രാഞ്ചുകളുള്ള പ്രമുഖ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ഇങ്ങനെയാണ്. കേരള ഗ്രാമീണ്‍ ബാങ്ക് (77.36 ശതമാനം), കനറാ ബാങ്ക് (75.85), എസ്.ബി.ഐ (45.06), ഫെഡറല്‍ ബാങ്ക് (31.59), സൗത്ത് ഇന്തയന്‍ ബാങ്ക് (40.54).

രക്ഷിതാക്കളില്‍ നിന്നും ഒറ്റപ്പെട്ട ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്‍ഷന്‍ യൂണിറ്റ്

വാര്‍ഷിക വായ്പാ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജില്ലയുടെ നേട്ടം 111 ശതമാനമാണെന്ന് യോഗം വിലയിരുത്തി. 18,800 കോടി ലക്ഷ്യമിട്ടതില്‍ 20,955 കോടി നല്‍കാനായി. മുന്‍ഗണനാ മേഖലയിലെ നേട്ടം 114 ശതമാനമാണ്. 15095 കോടിയുടെ വായ്പകള്‍ അനുവദിച്ചു. മറ്റു വിഭാഗങ്ങളിലെ വായ്പകള്‍ 5860 കോടി രൂപ. നേട്ടം 105 ശതമാനം.

ജില്ലയില്‍ 716 ബാങ്ക് ശാഖകള്‍, 682 എ.ടി.എം.-സി.ഡി.എമ്മുകള്‍

ജില്ലയില്‍ 716 ബാങ്ക് ശാഖകളുടെ ശക്തമായ ശൃംഖലയുണ്ട്. 184 പൊതുമേഖല, 183 സ്വാകാര്യമേഖല, 95 ഗ്രാമീണ്‍, 58 സ്മാള്‍ ഫിനാന്‍സ്, 195 സഹകരണ മേഖല, ഒരു പോസ്റ്റല്‍ പേയ്‌മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകള്‍. പുറമെ തുടര്‍ച്ചയായ കസ്റ്റമര്‍ സര്‍വീസിനു 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Sharing is caring!