നിപ്പ പ്രതിരോധം; സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി ജില്ലാ കലക്ടർ

നിപ്പ പ്രതിരോധം; സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി ജില്ലാ കലക്ടർ

മലപ്പുറം: സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മലപ്പുറത്ത് കേസുകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിരോധ- ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഇത് സംബന്ധിച്ച് ചേര്‍ന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് മലപ്പുറത്ത് നിന്നുള്ള രോഗികള്‍ പോകാറുള്ള സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത നിലവിലുണ്ട്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്.

നിപ പ്രതിരോധ പ്രതിരോധ നടപടികള്‍/ നിയന്ത്രണ പരിപാടികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹരിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനത്തോടെ നടക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.. ഇതിനായി ഡിഎംഒ യുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കൃത്യമായ വിവരങ്ങള്‍ യഥാസമയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം. റഫര്‍ ചെയ്തു വരുന്ന രോഗികള്‍ക്ക് വേണ്ടിയുളള ചികിത്സാ- ഐസൊലേഷന്‍ സൗകര്യങ്ങള്‍, സാമ്പിള്‍ കലക്ഷന്‍ സൗകര്യങ്ങള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജ് സജ്ജമാക്കണം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ആശുപത്രിയില്‍ മാസ്‌ക് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികള്‍, സ്റ്റാഫിനു ബോധവത്ക്കരണം, നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തല്‍ തുടങ്ങിയ നടപടികളെടുക്കണം.

11കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 97 വർഷം കഠിനതടവ്

ഓരോ തദ്ദേശ സ്ഥാപനവും അവരുടെ പരിധിയില്‍ അസാധാരണമായ പനി കേസുകളോ, നിപ രോഗിയുമായുള്ള സമ്പര്‍ക്കമോ റിപ്പോര്‍ട്ട് ചെയ്താല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഐസൊലേഷനില്‍ ഇരിക്കുന്നവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ആവശ്യഘട്ടങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് ഏകോപനം ഉറപ്പാക്കുകയും ചെയ്യണം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ക്കാണ്.

ഹോമിയോ, ഐഎസ്എം ഡി.എം.ഒമാര്‍ പനിയുളളവരുടെ നിരീക്ഷണം ശക്തമാക്കുകയും സംശയാസ്പദമായ രോഗികളെ കണ്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കുകയും ചെയ്യണം.
പൊലീസ്: നിപ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി കണ്‍ട്രോള്‍ സെല്ലിലേക്കും കലക്ടറേറ്റിലേക്കും അറിയിക്കണം. രോഗികളുടെ സമ്പര്‍ക്ക ലിസ്റ്റ്, റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കുന്നതിനും ഐസൊലേഷന്‍ ചെയ്യുന്നതിനും പൊലീസ് ആരോഗ്യ വകുപ്പിനെ സഹായിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പനി, മറ്റ് രോഗലക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളോട് വീട്ടില്‍ വിശ്രമിക്കാന്‍ സ്ഥാപന അധികൃതര്‍ നിര്‍ദ്ദേശിക്കണം. അസാധാരണമായ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ കൂടുതല്‍ കുട്ടികള്‍ അസുഖം മൂലം അവധി എടുക്കുകയോ ചെയ്യുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. മാസ്‌ക് ധരിക്കാനും വീണുകിടക്കുന്ന പഴങ്ങള്‍, വൃത്തിഹീനമായ ഭക്ഷണ സാധനങ്ങള്‍ എന്നിവ കഴിക്കാതിരിക്കാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇക്കാര്യം ഉറപ്പു വരുത്തേണ്ട ചുമതല വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവര്‍ക്കാണ്. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും നിപ രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ യോഗം ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. അസാധാരണമായ പനി, മറ്റ് നിപ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം..

മൃഗസംരക്ഷണ വകുപ്പ് അസ്വഭാവികമായി പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നത് നീരീക്ഷിച്ച് സര്‍വൈലന്‍സ് ശക്തിപ്പെടുത്തണം. മൃഗങ്ങളുമായും പക്ഷികളുമായും ഇടപഴകുന്നവര്‍ നിപ പ്രതിരോധത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. നിപയെ കുറിച്ചുളള കൃത്യമായ കണക്കും മറ്റ് വിവരങ്ങളും ജില്ലാമെഡിക്കല്‍ ഓഫീസര്‍ നല്‍കുന്നത് പ്രകാരം മാധ്യമങ്ങള്‍ക്ക് നല്‍കാനും പൊതുവായ ബോധവത്ക്കണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പി.ആര്‍.ഡിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം മെഹറലി എന്‍.എം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിപ വൈറസ് പ്രതിരോധത്തിന് മുന്നൊരുക്കങ്ങൾ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ സംശയിക്കുന്ന വ്യക്തി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയിൽ തയ്യാറായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്ന് ആരും ഉൾപ്പെട്ടിട്ടില്ല.

രോഗം സംശയിക്കുന്നവരെ ഐസൊലേഷൻ ചെയ്യുന്നതിനും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ, ഐസൊലേഷൻ മുറികൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളിൽ നിപ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ അവിടെ തന്നെ ഐസൊലേഷൻ ഇരിക്കുന്നതിനും സ്രവസാമ്പിൾ അവിടെ നിന്ന് തന്നെ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയക്കുന്നതിനും നിർദ്ദേശം നൽകി. സംശയാസ്പദമായ രോഗികളെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ 108 ആംബുലൻസ് ഏർപ്പെടുത്തി. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക സബ് കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിപ അസുഖത്തെകുറിച്ചുള്ള പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിൽ 0483 2734066 എന്ന നമ്പറിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. രോഗം സംശയിക്കുന്നവർക്കും സമ്പർക്കപട്ടികയിൽ ഇരിക്കുന്നവർക്കും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനു 7593843625 എന്ന ഫോൺ നമ്പറിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ കൗൺസിലിംഗ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. നിപ നിരീക്ഷണം ശക്തമാകുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കുകയും നിപ നിയന്ത്രിക്കുന്നതിനായി പരിശീലനം നൽകുകയും ചെയ്തു.

Sharing is caring!