ലക്ഷ്യം നേടാൻ മിഷൻ ഇന്ദ്രധനുഷ്: സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം ആഗസ്റ്റ് 7 മുതല്‍

ലക്ഷ്യം നേടാൻ മിഷൻ ഇന്ദ്രധനുഷ്: സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം ആഗസ്റ്റ് 7 മുതല്‍

മലപ്പുറം: ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ മിഷൻ ഇന്ദ്രധനുഷിന് ആഗസ്റ്റ് ഏഴു മുതല്‍ ജില്ലയില്‍ തുടക്കമാവും. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും.

ക്യാമ്പയിന്റെ മുന്നോടിയായി മിഷൻ ഇന്ദ്രധനുഷ് 5.0 ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്നു. ഡി.എം.ഒ ഡോ. ആർ. രേണുക പദ്ധതി വിശദീകരിച്ചു. ഹോട്ടൽ സൂര്യ റീജൻസിൽ വെച്ച് നടന്ന യോഗത്തിൽ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി, അസി. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അബ്ദുൽ നിസാർ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയം, പോളിയോ, മിസിൽസ്, റുബെല്ല, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽ നിന്ന് മിഷൻ ഇന്ദ്രധനുഷ് സംരക്ഷണം നൽകും. കൂടാതെ, ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. മുൻകാലങ്ങളിൽ ഭാഗികമായി കുത്തിവെയ്പ്പ് എടുത്തവർക്കും ഇതുവരെയും എടുക്കാൻ കഴിയാത്തവർക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെയ്പ്പ് പൂർത്തിയാക്കാൻ കഴിയും.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ കുത്തിവെയ്പ്പ് പൂർത്തീകരിക്കാൻ കഴിയുന്ന ആരോഗ്യ ബോധവത്കരണം നൽകുകയും ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുൻവർഷത്തെ പോരായ്മകൾ മറികടന്ന് കൃത്യമായ പ്രതിരോധം തീർക്കുകയാണ് മിഷന്റെ ലക്ഷ്യം.

Sharing is caring!