തീരദേശമേഖലയുടെ സാമൂഹിക പുരോഗതി സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

തീരദേശമേഖലയുടെ സാമൂഹിക പുരോഗതി സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

മലപ്പുറം: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ അദാലത്തുകളിൽ ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ദ്രുതഗതിയിൽ തീർപ്പാക്കുന്നതിന് പ്രത്യേക പോർട്ടൽ ആരംഭിക്കും. ലഭിച്ച പരാതികളിൽ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർ വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. വള്ളികുന്ന് നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം ആനങ്ങാടി ഡാസ്സിൽ അവന്യു ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശ മേഖലയിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾക്ക് പ്രത്യേകം മുൻഗണനാ ക്രമം നിശ്ചയിച്ച് മൂന്നു വർഷത്തിനകം എല്ലാ പരാതികളിലും പരിഹാരം കാണും. മത്സ്യ ബന്ധന, വിതരണ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ പ്രത്യേക നിയമം നടപ്പാക്കും. അപകട രഹിതമായ മത്സ്യ ബന്ധനത്തിനായി നടപടി സ്വീകരിക്കും. കടലിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനു വേണ്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രത്യേകം പദ്ധതി നടപ്പാക്കും. തീരദേശ പരിപാലന പ്ലാൻ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും. വറുതിക്കാലങ്ങളിൽ മേഖലയെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുവരാൻ മത്സ്യ ബന്ധനത്തോടൊപ്പം കുടുംബങ്ങളിൽ മറ്റൊരു തൊഴിൽ മേഖല കൂടി പടുത്തുയർത്താൻ പ്രത്യേകം പദ്ധതികൾ നടപ്പാക്കും. തീരദേശ മേഖലയിൽ നിന്നുള്ളവർക്ക് പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠനത്തിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും സൗജന്യമായി ചെയ്തു നൽകുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സംസ്ഥാനത്തെ എല്ലാ തീരദേശ മണ്ഡലങ്ങിൽ നിന്നുമായി 40,000 പരാതികളും നിർദ്ദേശങ്ങളുമാണ് തീരദേശ സദസ്സിൽ ലഭിച്ചത്. ഇവ ദ്രുതഗതിയിൽ പരിഹരിക്കുന്നതിനായി പ്രത്യേകം പോർട്ടൽ ആരംഭിക്കും. ഓരോ അപേക്ഷയ്ക്കും കൃത്യമായ തീരുമാനം ഉണ്ടാവും. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ രണ്ടു മാസത്തിനകം തീർപ്പാക്കും. മറ്റു സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ രണ്ടു മാസത്തിനകം റിപ്പോർട്ട് തേടി ആറു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ തലത്തിൽ അവലോകന യോഗം ചേർന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
ഡാസ്സിൽ അവന്യു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി തോട്ടുങ്കൽ, ബാബുരാജ് പൊക്കടവത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പ, സച്ചിദാനന്ദൻ, ആസിഫ് മഷ്ഹൂദ്, സുനിലത്ത് ആബിദ്, സുഹറ ബഷീർ, കെ.പി ഹനീഫ എന്നിവർ സംബന്ധിച്ചു.

തീരസദസ്സിന് മുന്നോടിയായി ആനങ്ങാടി ശ്രീ ആർക്കേഡിൽ വെച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഗമവും നടന്നു. ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്രാമ്പിയ റോഡിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മണ്ഡലത്തിൽ നിന്നുള്ളവരെയും മുതിർന്ന മത്സ്യതൊഴിലാളികളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. മത്സ്യ തൊഴിലാളികൾക്കുള്ള വിവിധ ധന സഹായങ്ങളും ചടങ്ങിൽ വെച്ച് മന്ത്രി വിതരണം ചെയ്തു.

പടിഞ്ഞാറേക്കര സീ സോൺ റിസോർട്ടിൽ വെച്ച് നടന്ന തവനൂർ നിയോജകമണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഡോ. കെ.ടി ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.എം മെഹറലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു. സൈനുദ്ദീൻ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസൻ, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.അഫ്‌സൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പി സലീന, മത്സ്യഫെഡ് ബോർഡ് അംഗം പി.പി സെയ്തലവി, പുറത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, സ്ഥിരം സമിതി അധ്യക്ഷരായ കെ ടി പ്രശാന്ത്, റംല ടീച്ചർ, പുറത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഹസ്പ്ര യഹിയ, മംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി സബീബ്, നഫീസാ മോൾ, കെ സമീന, ബാലൻ, സൈനുൽ ആബിദ്, ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മണ്ഡലത്തിൽ നിന്നുള്ളവരെയും മുതിർന്ന മത്സ്യതൊഴിലാളികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള വിവിധ ധന സഹായങ്ങളും ചടങ്ങിൽ വെച്ച് മന്ത്രി വിതരണം ചെയ്തു. തീര സദസ്സിന് മുന്നോടിയായി പടിഞ്ഞാറേക്കര സിറാജുൽ ഹുദാ മദ്രസയിൽ വെച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഗമവും നടന്നു.

വള്ളിക്കുന്നിൽ ലഭിച്ചത് 175 പരാതികൾ

175 പരാതികളാണ് വള്ളിക്കുന്ന് മണ്ഡലം തീരസദസ്സിൽ ലഭിച്ചത്. ഇതൽ 17 പരാതികൾ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതും ബാക്കിയുള്ളത് മറ്റു സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കോളനികളുടെ പട്ടയം, വഴി അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെയും സർക്കാർ വകുപ്പുകളുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ ഈ മാസം 12ന് യോഗം ചേർന്ന് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. കടലുണ്ടി പാലത്തിന് സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ തലത്തിൽ പ്രത്യേകം യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കും. കടലുണ്ടി അഴിമുഖത്തെ മണൽ തിട്ട മാറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ഹാർബർ എഞ്ചിനീയറിങ് വകുപ്പിന് നിർദ്ദേശം നൽകി. മണ്ഡലത്തിൽ കടൽഭിത്തി തകർന്നതും ഇല്ലാത്തതുമായ ഭാഗങ്ങളിൽ ഭിത്തി കെട്ടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. തീരദേശ മേഖലയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

Sharing is caring!