ജില്ലയിൽ പകർച്ചപ്പനി പടരുന്നു, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക ആവശ്യപ്പെട്ടു. കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ പനിയുടെ വ്യാപനം നിയന്ത്രിക്കാനാവൂ. കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ കാത്തുനില്‍ക്കാതെ എല്ലാവരും മുന്നിട്ടിറങ്ങണം. അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണം. പനി, ജലദോഷം പോലുള്ള അസുഖം ബാധിച്ച കുട്ടികള്‍ സ്കൂളുകളില്‍ വരുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡെങ്കിപ്പനി ബാധിച്ച് 2 മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. പോരൂര്‍, മാറഞ്ചേരി പ്രദേശങ്ങളിലാണ് ഡെങ്കി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വണ്ടൂര്‍, മേലാറ്റൂര്‍ തുടങ്ങി റബ്ബര്‍ പ്ലാന്റേഷനുകള്‍ കൂടുതലുള്ള മേഖലകളിലാണ് ഡെങ്കി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിയോടൊപ്പം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊതുകിന്റെ ഉറവിടം ഇല്ലാതാക്കാന്‍ വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ഡ്രൈഡേ ആചരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജില്ലയിലെ പകർച്ചവ്യാധി രോഗങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപനം ചെയ്ത് നടപ്പിലാക്കുന്നതിനുമായി ജില്ല വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ ജില്ലാതല കമ്മിറ്റി യോഗം ചേർന്നു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫീസർ യോഗത്തിൽ വിശദീകരിച്ചു.
കുറ്റിപ്പുറത്ത് വിദ്യാർഥിയുടെ മരണ കാരണം എച്ച് 1 എൻ 1
എലിപ്പനിക്കെതിരെയും ജാഗ്രത വേണം
എലിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിൽ ഈ വർഷം എലിപ്പനി മൂലം 5 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തിരുവാലി 1 , ആനക്കയം 1, താഴെക്കോട് 1, ചെറുകാവ് 1, ചോക്കാട് 1 എന്നിങ്ങനെയാണ് ഈ വർഷം എലിപ്പനി മൂലം മരണം സംഭവിച്ചത്.ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. വീടിനകത്തോ പുറത്തോ എലി, നായ, കന്നുകാലികൾ മുതലായവയുടെ മൂത്രം കലർന്ന വസ്തുക്കളും ആയുള്ള സമ്പർക്കം വഴി ഈ ബാക്ടീരിയ തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. എലി മാത്രമല്ല മറ്റു വളർത്തു മൃഗങ്ങളുടെ മൂത്രത്തിൽ നിന്നും മൂത്രം കലർന്ന വെള്ളത്തിൽ നിന്നും എലിപ്പനി പകരാൻ സാധ്യതയുണ്ട്.
ഓടകൾ കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൈയുറ കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. ഇത്തരം ജോലിക്കാർ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ കഴിക്കുക വഴി എലിപ്പനി തടയാം .
ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ പാദം വിണ്ടുകീറിയവർ ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ എന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്.
എലിപ്പനിയുടെ ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം കാണപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയോ ആരോഗ്യ പ്രവർത്തകരെ സമീപിക്കുകയും ചെയ്യേണ്ടതാണ്. പകർച്ചപ്പനികൾക്കെതിരെ സ്വയം ചികിത്സ ഒഴിവാക്കേണ്ടതുംവിദഗ്ധ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.
പ്രതിരോധ മാർഗങ്ങൾ
എലിപ്പനിക്കെതിരെ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട് ,കുളം, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം വായ കൈകാലുകൾ എന്നിവ കഴുകുകയോ ചെയ്യരുത്.
തൊഴുത്ത്, പട്ടിക്കൂട്, മറ്റു വളർത്ത മൃഗങ്ങളുടെ കൂടുകൾഎന്നിവ വൃത്തിയാക്കുമ്പോൾ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ് .
ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലമായുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. വയലുകളിൽ ജോലി ചെയ്യുന്നവരും ഓട കനാൽ തോട് കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരിലും എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്. കൈകാലുകളിലോ മറ്റു ശരീര ഭാഗങ്ങളിലോ മുറിവുകളുള്ളവർ അത് ഉണങ്ങുന്നതുവരെ ഇത്തരം ജോലികൾ ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാൻ കഴിയില്ലെങ്കിൽ മണ്ണിലും ചളിയിലും വെള്ളക്കെട്ടുകളിലും ജോലിക്ക് ഇറങ്ങുന്നവർ കൈയുറ, കാലുറ മുതലായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൂടാതെ ആഴ്ചയിലൊരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടതാണ്.
മീൻ പിടിക്കുവാൻ പോകുന്ന സ്ഥലങ്ങളിൽ അതുപോലെ നീന്താൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുൻകരുതൽ എടുക്കേണ്ടതാണ്.
ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയോ ചെയ്യരുത് അവ കൃത്യമായി ശാസ്ത്രീയമായ രീതിയിൽ തന്നെ സംസ്കരിക്കേണ്ടതാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കുവാൻ അനുവദിക്കരുത്.
ജില്ലയിലെ പകർച്ചവ്യാധികൾ തടയുന്നതിനും കൃത്യമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ സ്വീകരിക്കുന്നതിനും എല്ലാവരും ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മപ്പെടുത്തി.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]