നിലമ്പൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയായി, ഇടപെട്ട് ആരോ​ഗ്യമന്ത്രിയും, എം എൽ എയും

നിലമ്പൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയായി, ഇടപെട്ട് ആരോ​ഗ്യമന്ത്രിയും, എം എൽ എയും

നിലമ്പൂർ: ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു വിഭാ​ഗത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണെന്ന് പി വി അൻവർ എം എൽ എ. പ്രസവ വാർഡിലെ അസൗകര്യം ചൂണ്ടികാട്ടി സിന്ധു സൂരജ് എന്ന യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. ഇതേ തുടർന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ മറുപടിയുമായി രം​ഗതെത്തിയിരുന്നു.

ഞാനിതെഴുതുന്നത് നിലമ്പൂർ ഗവൺമെൻറാശുപത്രിയുടെ പ്രസവ വാർഡിൽ നിന്നാണ് , പ്രസവ വാർഡ് എന്നല്ല നരകവാർഡ് എന്നു വിളിക്കാനാണ് ഇപ്പൊ ഇതിനെ പറ്റുക ….. ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡ്ഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ് , ആകെ ഉള്ളത് പതിനാലു ബെഡ്ഡ് ,അതിൽ രണ്ടെണം SC ST സംവരണ ബെഡ്
ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ , അതിൽ 90 ശതമാനവും പൂർണ്ണ ഗർഭിണികൾ , വേദന തുടങ്ങിയവരും , ഓപ്പറേഷനുള്ളവരും ,വെള്ളം പോയി തുടങ്ങിയതും …. അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ , നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല, ഇങ്ങനെയായിരുന്നു സിന്ധുവിന്റെ കുറിപ്പ് തുടങ്ങിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഈ പോസ്റ്റിന് മറുപടി കമന്റിൽ തന്നെ മന്ത്രി വീണാ ജോർജ് നൽകി.
നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡി.എം.ഒ, ഡി.പി.എം എന്നിവരുമായി സംസാരിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു. എട്ട് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബ്ലോക്കിന് അനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ചിരുന്നു. നിര്‍മ്മാണം ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ പകുതിയില്‍ നിര്‍ത്തി പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ നിര്‍മ്മാണ തുകയില്‍ വലിയ വ്യത്യാസം വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. ഇതിലൂടെ തന്നെ ആശുപത്രികളിലെത്തുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കഴിയും, ഇതായിരുന്നു മന്ത്രിയുടെ മറുപടി.
അഴിമതി രഹിത ഭരണ സംവിധാനമാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ
എം എൽ എ പി വി അൻവർ ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി.

നിലമ്പൂരിൽ നിന്നുള്ള സിന്ധു സൂരജ്‌ Sindhu Sooraj നിലമ്പൂർ സർക്കാർ ആശുപത്രിയിലെ സാഹചര്യങ്ങൾ ചൂണ്ടികാണിച്ച്‌ ഇന്നലെ ഫേയ്സ്‌ബുക്കിൽ പങ്ക്‌ വച്ചാ കാര്യങ്ങൾ ന്യായമാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്‌.സ്ഥലപരിമിതി മൂലം ഏറെ വീർപ്പുമുട്ടുന്ന ഒരു സാഹചര്യമാണ് അവിടെയുള്ളതെന്ന് ഒരു തവണയെങ്കിലും അവിടെ എത്തിയിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകും.
മാതൃ-ശിശു വാർഡിന്റെ പ്രവർത്തനങ്ങളെയും ഈ സ്ഥലപരിമിതി ഏറെ ബാധിച്ചിട്ടുണ്ട്‌.നിലവിൽ അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണം പാതിവഴിക്ക്‌ കോൺട്രാക്ടർ ഉപേക്ഷിച്ച്‌ പോയിരുന്നു.റിവേഴ്സ്‌ എസ്റ്റിമേറ്റ്‌ പൂർത്തീകരിച്ച്‌ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്‌.ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കുകയും,ഏറ്റവും വേഗത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും.അടുത്ത്‌ തന്നെയുള്ള നഗരസഭയ്ക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ സ്ഥലം ആശുപത്രിയുടെ വികസനത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്‌.
ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണവുമായി തുലനം ചെയ്താൽ,ബെഡ്‌ സ്പെയ്സ്‌ അടിസ്ഥാനപ്പെടുത്തിയുള്ള അനുവദനീയമായ സ്റ്റാഫ്‌ പാറ്റേണും ഇവിടെ അപര്യാപ്തമാണ്.ബെഡ്‌ സ്പെയ്സ്‌ ഉയർത്തണമെങ്കിൽ ബിൾഡിങ്ങും മറ്റും പൂർത്തീകരിക്കേണ്ടതായുണ്ട്‌.മികച്ച സേവനം നൽകുന്നതിൽ ഇവിടുത്തെ ഡോക്ടർമാരും സ്റ്റാഫുകളും ശ്രദ്ധിക്കുന്നുണ്ട്‌ എന്ന് തന്നെയാണ് എന്റെ കാഴ്ച്ചപ്പാട്‌.പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്‌ പരമാവധി സേവനം അവർ ലഭ്യമാക്കുന്നുണ്ട്‌.
പ്രസവ വാർഡിലെ സ്ഥലപരിമിതിക്ക്‌ ഉടനെ തന്നെ വേണ്ട പരിഹാരങ്ങൾ കാണുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.പുരുഷ വാർഡിൽ ഒഴിവുള്ള ബെഡുകൾ മുകൾ നിലയിൽ ക്രമീകരിച്ച്‌ സ്ഥലം കണ്ടെത്തും.അടഞ്ഞ്‌ കിടക്കുന്ന പേ വാർഡും ഇതിനായി ഉപയോഗപ്പെടുത്തും.
പരമാവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ട്‌.സർക്കാർ തലത്തിൽ അതിനായുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്‌.
എത്രയും വേഗത്തിൽ തന്നെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷ.ഇന്ന് ആശുപത്രി സന്ദർശിച്ച്‌ സിന്ധുവിനെയും അവിടെയുള്ള മറ്റ്‌ ആളുകളെയും നേരിൽ കണ്ടിരുന്നു..
അവർക്കൊപ്പം തന്നെയുണ്ട്‌..

ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തായാലും നിലമ്പൂരിലെ ആരോ​ഗ്യ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാവുക വഴി ഇതിനെല്ലാം ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Sharing is caring!