മലപ്പുറത്ത് 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയമദ്രാസാധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും

മലപ്പുറത്ത് 15കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയമദ്രാസാധ്യാപകനായ പിതാവിന്   മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത 15കാരിയായ സ്വന്തം മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മദ്രസാധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും.മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയന്‍പതിനായിരം രൂപ പിഴയും അടക്കണം.
2021 മാര്‍ച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. പുറത്തറിയിച്ചാല്‍ മാതാവിനെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടര്‍ന്ന് പലതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായി. തുടര്‍ന്ന് ഗര്‍ഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ മാസം വരെ പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീര്‍ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഹാജരാക്കി.
പോക്‌സോ ആക്ടിലെ അഞ്ച്(ജെ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എല്‍) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എന്‍) പ്രകാരം ജീവപര്യന്തം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ പോക്‌സോ ആക്ടിലെ ഒമ്പത്(എല്‍) പ്രകാരം ഏഴ് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, ഒമ്പത് (എം) പ്രകാരം ഏഴ് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. ഈ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം ഒരോ മാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടാഴ്ചത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്.
ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാല്‍ മതി. എന്നാല്‍ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
കേസില്‍ നിര്‍ണ്ണായക തെളിവായത് ഡി എന്‍ എ പരിശോധന ഫലമാണ്. കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേരുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സിക്ക് തീരുമാനമെടുക്കുകയും അബോര്‍ഷന്‍ ചെയ്യുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച ബ്രൂണം ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പിതാവ് തന്നെയാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് കണ്ടെത്തിയത്.
മദ്രസ അധ്യാപകായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് വിദേശത്ത് ജോലിക്കായി പോയി. എന്നാല്‍ കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട് ഇയാള്‍ നാട്ടില്‍ തിരികെയെത്തി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്‌കൂളുകളും പ്രവര്‍ത്തനം നിര്‍ത്തി.

Sharing is caring!