നെഞ്ചുലയുന്ന വേദനയിലും പതറാതെ നുഫൈലിന്റെ ഉമ്മ, ദേശീയ പതാക ഏറ്റുവാങ്ങി

നെഞ്ചുലയുന്ന വേദനയിലും പതറാതെ നുഫൈലിന്റെ ഉമ്മ, ദേശീയ പതാക ഏറ്റുവാങ്ങി

അരീക്കോട്: മകന്റെ വേർപാടിലും പതറാതെ ഔദ്യോ​ഗിക ചടങ്ങുകളുടെ ഭാ​ഗമായി ലഡാക്കിൽ മരിച്ച സൈനികനായ കൊലോത്തും തൊടി നുഫൈലിന്റെ ഉമ്മ. നുഫൈലിന്റെ ഉമ്മയ്ക്ക് നയബ് സുബൈദാർ സെബാസ്റ്റ്യൻ കെ ടി മകന്റെ ദേഹത്ത് പുതപ്പിച്ച ദേശീയ പതാക കൈമാറി.

ഇന്നലെ ജന്മനാട്ടിലെത്തിച്ച സൈനികൻ കെ.ടി. നുഫൈൽ (26) ന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.

ഡൽഹിയിൽ നിന്നും ഇന്നലെ രാത്രി എട്ടോടെ ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേം കുമാർ ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടർന്ന് ഹജ്ജ് ഹൗസിൽ സൂക്ഷിച്ച ഭൗതീകശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുട നേതൃത്വത്തിൽ രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോയി.

നുഫൈലിന്റെ മൃതദേഹത്തോടൊപ്പം മേജർ പ്രവീൺ കുമാർ യാദവ്, കേണൽ നവീൻ ബൻജിത്ത് എന്നിവർ അനുഗമിച്ചു.
122 ടി.എ മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. കേരള പോലീസിനു വേണ്ടി മലപ്പുറം റിസർവ് സബ് ഇൻസ്പെക്ടർ വി.വി മനോജിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനും, രാഹുൽ ​ഗാന്ധി എം പിക്കും വേണ്ടി പി.കെ ബഷീർ എം.എൽ എ പുഷ്പചക്രം സമർപ്പിച്ചു, വിവിധ ജന പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, മലപ്പുറം സൈനീക കൂട്ടായ്മ , എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട് ലീവിലെത്തിയ നുഫൈൽ ജനുവരി 22 നാണ് ലഡാക്കിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങി.

നുഫൈൽ എട്ടുവർഷമായി ആർമി പോസ്റ്റൽ സർവിസിൽ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് മടങ്ങിയത്. പരേതനായ മുഹമ്മദ് കുഞ്ഞാനാണ് പിതാവ്, മാതാവ് ആമിന. സഹോദരങ്ങൾ ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്ന.

Sharing is caring!