പോപ്പുലര്‍ ഫ്രണ്ട് ജപ്തി: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന നയം: കുഞ്ഞാലിക്കുട്ടി

പോപ്പുലര്‍ ഫ്രണ്ട് ജപ്തി: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ  പിടിക്കുന്ന നയം:  കുഞ്ഞാലിക്കുട്ടി

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ആളുമാറി ജപ്തി ചെയ്ത പോലീസ് നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടതി പറഞ്ഞുവെന്ന്‌വെച്ച് ആരെയെങ്കിലും കിട്ടിയാല്‍ മതിയോയെന്നും കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന നയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരെയെങ്കിലും രക്ഷിക്കാനുള്ള പരിപാടിയാണോ ഇത്, വിഷയത്തെ ലീഗ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പിഎഫ്‌ഐയെ മുന്‍ നിരയില്‍ നിന്ന് എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. നിരപരാധികളെ കാര്യമില്ലാതെ ഉപദ്രവിക്കുന്നത് നോര്‍ത്ത് ഇന്ത്യന്‍ മോഡലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ വിഷയവും ഇങ്ങനെ തന്നെയാണ്, തെറ്റുകാരനല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം നിരപരാധികള്‍ക്കായി. ചെറിയ കാര്യമായി ഇതിനെ കാണുന്നില്ല. യശസ്സിനെ ബാധിക്കുന്ന വിഷയമായി കാണുന്നു. മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. എടരിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് മെമ്പര്‍ സിടി അഷ്‌റഫും നടപടി നേരിട്ടു. തെറ്റായ ജപ്തി സര്‍ക്കാരിന്റെ ബോധപൂര്‍വമായ നടപടി ആണെന്നാണ് ലീഗ് ആരോപണം.

Sharing is caring!