മലപ്പുറത്ത് 12കാരനെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും

മലപ്പുറത്ത് 12കാരനെ  കത്തികാട്ടി തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക്  ഏഴുവര്‍ഷം കഠിന തടവും  പിഴയും

മലപ്പുറം: മലപ്പുറത്ത് 12കാരനെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും.
വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പന്ത്രണ്ടു വയസ്സുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഓട്ടോ ഡ്രൈവര്‍ മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസ് (32) നെയാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. ഏഴു വര്‍ഷം കഠിന തടവും 45500 രൂപ പിഴയുമാണ്മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
2015 നവംബര്‍ 27ന് വൈകീട്ട് 6.15നാണ് സംഭവം. മലപ്പുറത്തെ ചര്‍ച്ചില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു കുട്ടി. പിറകില്‍ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റുകയായിരുന്നു. ഓട്ടോ വീടിനടുത്തെത്തിയപ്പോള്‍ പ്രതി കുട്ടിയെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയുമായിരുന്നു. കുട്ടിയെ പുഴയോരത്ത് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ശേഷം വീട്ടില്‍ കൊണ്ടാക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി കിടപ്പുമുറിയിലിരുന്ന് കരയുന്നത് കണ്ട മാതാവ് ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. പിറ്റേന്ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ മുഖാന്തിരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ എട്ട് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. എഎസ്ഐ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍. മലപ്പുറം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന റിച്ചാര്‍ഡ് വര്‍ഗ്ഗീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 341 വകുപ്പ് പ്രകാരം തടഞ്ഞു വെച്ചതിന് 500 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിന് രണ്ടു വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, തട്ടിക്കൊണ്ടു പോയതിന് മൂന്നു വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് പോക്സോ വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

Sharing is caring!