ഭാരതപ്പുഴയില്‍ പോലീസിനെ കണ്ടതോടെ തോണി പുഴയില്‍ മുക്കി മണല്‍മാഫിയ

ഭാരതപ്പുഴയില്‍ പോലീസിനെ കണ്ടതോടെ തോണി പുഴയില്‍ മുക്കി മണല്‍മാഫിയ

മലപ്പറം: തിരൂര്‍ ഭാരതപ്പുഴയില്‍നിന്നും അനധികൃതമായി മണല്‍വാരുന്നതിനിടെ പോലീസിനെ കണ്ടതോടെ മണല്‍ തോണി പുഴയില്‍ മുക്കി മണല്‍കടത്ത് സംഘം. സാഹസികമായി തോണി ഉയര്‍ത്തി പൊളിച്ചടുക്കി എട്ടിന്റെ പണിയുമായി പോലീസും. ഭാരതപ്പുഴയുടെ തീരത്ത് തിരൂര്‍ സി.ഐ എം.ജെ ജിജോയും സംഘവുമാണ് മണല്‍മാഫിയക്ക് പൂട്ടിട്ടത്.
ഭാരതപ്പുഴയിലെ പെരുന്തല്ലൂര്‍, മൂച്ചിക്കല്‍ ഭാഗങ്ങളിലെ അനധികൃത കടവുകളില്‍ സി.ഐ എം.ജെ ജിജോയും സംഘവും പരിശോധനക്കെത്തിയതോടെയായിരുന്നു മണല്‍ കടത്തിയിരുന്ന തോണികള്‍ മാഫിയ പുഴയില്‍ മുക്കിയത്.

തുടര്‍ന്ന് തോണിയിലുണ്ടായിരുന്നവര്‍ മറുകരയിലേക്ക് നീന്തി രക്ഷപ്പെട്ടു. എന്നാല്‍ അതോടെ മടങ്ങാനായിരുന്നില്ല സി.ഐ ജിജോയുടെ തീരുമാനം. പൊലീസ് സംഘം പുഴയിലിറങ്ങി തോണികള്‍ എല്ലാം ഉയര്‍ത്തി. പിന്നീട് ജെ.സി.ബി വരുത്തി എല്ലാം പൊളിച്ചടുക്കി. ആറ് തോണികളാണ് പൊളിച്ചത്. കടത്തിന് തയ്യാറാക്കി വെച്ചിരുന്ന മുപ്പതോളം ലോഡ് മണല്‍ പുഴയിലേക്ക് തള്ളുകയും ചെയ്തു.

പൊലീസിനെ കാണുന്നതോടെ തോണി പുഴയില്‍ മുക്കി മണല്‍കടത്തുകാര്‍ നീന്തി രക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്. തോണികള്‍ ഉയര്‍ത്തുക ദുഷ്‌ക്കരമായതിനാല്‍ പൊലീസ് സംഘം സാധാരണ മടങ്ങലാണ് പതിവ്. എസ്.ഐ മാരായ സജേഷ് സി ജോസ്, വിപിന്‍ സീനിയര്‍ സി.പി.ഒ മാരായ ജിനേഷ്, ഷിജിത്ത്, രാജേഷ്, സി.പി.ഒമാരായ അരുണ്‍, ധനേഷ് കുമാര്‍, ദില്‍ജിത്ത് റാപ്പിഡ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് സേനാംഗങ്ങള്‍ എന്നിവര്‍ കൂടി അടങ്ങുന്നതായിരുന്നു പൊലീസ് സംഘം. കഴിഞ്ഞ മൂന്നു മാസത്തിനിടെ പൊലീസും റവന്യൂ വകുപ്പും ഭാരതപ്പുഴയില്‍ നിന്ന് പിടികൂടി നശിപ്പിച്ചത് ഇരുപതിലേറെ തോണികളാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും മണല്‍കടത്ത് മാഫിയക്ക് കുലുക്കമില്ല. പുതിയ തോണികള്‍ എത്തിച്ച് മണല്‍കൊള്ള തുടരുകയാണ്. തോണിയില്‍ മണല്‍വാരി പുഴക്കരയിലെത്തിച്ച് ചാക്കിലാക്കി സൂക്ഷിച്ചാണ് മണല്‍ കടത്ത്.

Sharing is caring!