എംഡിഎംഎ യുമായി പ്രതി മങ്കട പോലീസിന്റെ പിടിയില്‍

എംഡിഎംഎ യുമായി പ്രതി മങ്കട പോലീസിന്റെ പിടിയില്‍

മലപ്പുറം: വില്‍പ്പനക്കായി കൊണ്ടുവന്ന 23 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.ജില്ലയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ അതിമാരകമായ സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉപയോഗിച്ച് ആഘോഷ പാര്‍ട്ടികള്‍ നടക്കുവാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലഹരിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു.ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ് ന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ എസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെളളില ആയിരനാഴിപ്പടിയില്‍ വച്ചാണ് മാരക സിന്തറ്റിക് ലഹരി വിഭാഗത്തില്‍ പെട്ട 23 ഗ്രാം എംഡിഎംഎ യുമായി വള്ളിക്കാപ്പാറ സ്വദേശി ആയോത്ത് വീട്ടില്‍ മുഹമ്മദ് ഷാഫി(43)യെ മങ്കട എസ് ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന സഹിതം അറസ്റ്റ് ചെയ്തത്. വന്‍തോതില്‍ എം.ഡി.എം.എ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയെയാണ് വെളളില, മങ്കട,കടന്നമണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പ്പനക്കായി വരുന്ന സമയം മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരെ മങ്കട പോലീസ് പരിശോധനകള്‍ ശക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി രാത്രി നടന്ന പരിശോധനയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതി സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എസ് ഐ സി.കെ നൗഷാദിനോടൊപ്പം എസ്.ഐ അനില്‍ കുമാര്‍, എസ് സിപിഒ മുഹമ്മദ് ഫൈസല്‍,മുഹമ്മദ് അഷ്‌റഫ്,പ്രീതി,സിപിഒ മാരായ ബാലകൃഷ്ണന്‍,മുഹമ്മദ് സുഹൈല്‍,രജീഷ്,റീന എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പുതുവല്‍സരത്തിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും വാഹന പരിശോധനയും ലഹരിക്കെതിരെയുള്ള നടപടികളും തുടരുമെന്നും എസ്.എ സി.കെ നൗഷാദ് അറിയിച്ചു.

Sharing is caring!