സ്വന്തമായി മിനി സ്റ്റണ്ടിങ് ബൈക്ക് നിര്‍മ്മിച്ച് മലപ്പുറത്തെ യുവാവ്

സ്വന്തമായി മിനി സ്റ്റണ്ടിങ് ബൈക്ക് നിര്‍മ്മിച്ച്  മലപ്പുറത്തെ യുവാവ്

മലപ്പുറം: ടൂവീലര്‍ നിര്‍മ്മാതാക്കളെ അമ്പരപ്പിച്ച് കളിബൈക്ക് നിര്‍മ്മിച്ച് ഇരുപത്തി നാലുകാരന്‍ വിസ്മയം തീര്‍ക്കുന്നു. ബൈക്ക് മെക്കാനിക്കായ മഞ്ചേരി കുട്ടശ്ശേരിയിലെ വെള്ളിയോട്ടില്‍ മുനവ്വറാണ് ജോലിക്കിടെ ഒരുമാസം കൊണ്ട് മിനി ബൈക്ക് നിര്‍മ്മിച്ചത്. ഹോണ്ട ആക്റ്റീവയുടെ എഞ്ചിനാണ് ഇതിനായി ഉപയോഗിച്ചത്. ഏവിയേറ്ററിന്റെ രണ്ട് ടയറുകളും, ഹാന്റില്‍ ബാറിന് എസ്ഇസഡ്ആറും ഉപയോഗിച്ചു. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 35 കിലോമീറ്ററ് ദൂരം ബൈക്ക് ഓടിക്കാം. ഹീറോ ഹോണ്ട കമ്പനിയുടെ ഷോക്ക്അബ്സോര്‍ബര്‍ ഉപയോഗിക്കുന്ന ബൈക്കിലെ സൈലന്‍സറായി ഉപയോഗിച്ചത് സാധാരണ സ്റ്റീല്‍ കുഴലാണ്. യമഹയുടെ ആര്‍ 15 മോഡില്‍ ബൈക്കിന്റെ എയര്‍ഫില്‍റ്ററാണ് ഘടിപ്പിച്ചിട്ടുള്ളത്. ആക്ടീവ സ്‌കൂട്ടറിന്റെ മുന്‍ഭാഗത്തെ മഡ്ഗാര്‍ഡ് രൂപമാറ്റം വരുത്തിയാണ് പെട്രോള്‍ ടാങ്ക് ഉണ്ടാക്കിയിട്ടുള്ളത്. ഏതാണ്ട് 30000 രൂപ ഇതിന് ചെലവു വന്നതായി മുനവ്വര്‍ പറഞ്ഞു.
പ്ലസ് ടു പഠനത്തിന് ശേഷം ഒരു വര്‍ഷത്തെ ഓട്ടോ മൊബൈല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മുനവ്വര്‍ പിന്നീട് കുറച്ചു കാലം മഞ്ചേരിയിലെ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു. ഇപ്പോള്‍ എളങ്കൂര്‍ ചാരങ്കാവില്‍ സ്മോക്കര്‍ എന്ന പേരില്‍ സ്വന്തമായി ബൈക്ക് വര്‍ക്ക് ഷോപ്പ് നടത്തുകയാണ്. ബൈക്ക് കാണാനും അഭിനന്ദിക്കാനുമായി നിരവധി പേര്‍ നിത്യേന വീട്ടിലെത്തുന്നുണ്ട്. കുട്ടികള്‍ക്ക് കളിക്കുന്നതിനും സ്ത്രീകള്‍ക്കടക്കം ഡ്രൈവിംഗ് പഠിക്കുന്നതിനും തന്റെ ബൈക്ക് അനുയോജ്യമെന്ന് മുനവ്വര്‍ ചൂണ്ടിക്കാണിക്കുന്നു. പരേതനായ കുട്ടശ്ശേരി ഹംസയുടെയും ഫാത്വിമയുടെയും മകനായ യുവാവിന്റെ സഹോദരങ്ങള്‍ ഹസ്ന മിന്നത്ത്,മിന്‍ഹാജ് എന്നിവരാണ്.

Sharing is caring!