വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിന് ഏഴുവര്‍ഷം കഠിന തടവും പിഴയും

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിന് ഏഴുവര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴു വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പോത്തുകല്ല് കുറുമ്പലങ്ങോട് കാരക്കാമുള്ളില്‍ വിനു (35)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. 2016 ജൂണ്‍ 15ന് രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. രണ്ടു മക്കളുടെ മാതാവും വിധവയുമായ വീട്ടമ്മയെ വീട്ടില്‍ ആരുമില്ലാത്ത സമയം അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയം 326 വകുപ്പ് പ്രകാരം ബലാല്‍സംഗത്തിന് ഏഴു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, 457 വകുപ്പ് പ്രകാരം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഒരു വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി വാസും 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി. സബിത ഓളക്കല്‍ ആയിരുന്നു പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ ഓഫീസര്‍. എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ കെ സി സേതു അന്വേഷണവും അബ്ദുല്‍ ബഷീര്‍ കുറ്റപത്ര സമര്‍പ്പണവും നടത്തി.

Sharing is caring!