ചാലിയാര്‍ റിവര്‍ പാഡില്‍ നാളെ മുതല്‍

ചാലിയാര്‍ റിവര്‍ പാഡില്‍ നാളെ മുതല്‍

നിലമ്പൂര്‍: എട്ടാമത് ചാലിയാര്‍ റിവര്‍ പാഡിലിന് നാളെ (നവംബര്‍ 25 ന്) നിലമ്പൂരില്‍ തുടക്കമാവും. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന കയാക്കിങ് ബോധവല്‍ക്കരണ യാത്ര ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഡെക്കാത്ത്‌ലോണ്‍, യോലോ, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്‍റ് , ഗ്രീന്‍ വേംസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നൂറോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എട്ട് മുതല്‍ അറുപത് വയസ്സുവരെയുള്ളവര്‍ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്‍റ് ണ്‍ സെഷ്‌നിക്കോവ്,
ഇന്ത്യന്‍ സെയിലിങ് താരം ശ്വേത ഷെര്‍വെഗര്‍ തുടങ്ങിയവരാണ് ഇത്തവണ ചാലിയാറില്‍ തുഴയെറിയാനെത്തുന്നവരില്‍ പ്രമുഖര്‍. ലോക കയാക്കിങ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ മറ്റൊരു സവിശേഷത. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കയാക്കിങ്.

ചാലിയാറില്‍ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക, നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക, പുഴയുമായുള്ള ബന്ധം പുന:സ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. മൂന്നു ദിവസങ്ങള്‍ക്കൊണ്ട് ചാലിയാര്‍ പുഴയില്‍ നിന്നും ഏകദേശം 1000 കിലോഗ്രാം മാലിന്യം ശേഖരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും കൗഷിക്ക് കൂടിച്ചേര്‍ത്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയയ്ക്കും.
 
പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍ പറഞ്ഞു. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ഇതിനു പുറമെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ തരം ജല കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുമെന്നും റിന്‍സി കൂട്ടിച്ചേര്‍ത്തു.

Sharing is caring!