മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പുമായി കാലിക്കറ്റ് ആദ്യം ഉപയോഗിക്കുക ബി.എഡ്. മൂല്യനിര്‍ണയത്തില്‍

ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ശേഷം മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കാലിക്കറ്റ് സര്‍വകലാശാല. ബുധനാഴ്ച തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. മൂല്യനിര്‍ണയ ക്യാമ്പുകളിലാണ് ആദ്യം ഇതുപയോഗിക്കുക. അഞ്ച് ജില്ലകളിലായി അഞ്ച് ക്യാമ്പുകളാണ് ബി.എഡിനുള്ളത്. ക്യാമ്പ് മാനേജര്‍ എന്ന പേരിലുള്ള ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ക്യാമ്പ് ചെയര്മാന്, ചീഫ്, അഡീഷണല്‍ ചീഫ് എന്നിവര്‍ക്ക് യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഇതില്‍ കയറി മാര്‍ക്കുകള്‍ രേഖപ്പെടുത്താനാകും. ഫാള്‍സ് നമ്പറിടുന്നതിനു പകരം ബാര്‍കോഡ് ഉപയോഗിച്ച് വിജയകരമായാണ് ബി.എഡ്. പരീക്ഷ നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് മൂല്യനിര്‍ണയത്തിലും പുതിയ സാങ്കേതിക വിദ്യ. ഉത്തരക്കടലാസ് പരിശോധനക്ക് ശേഷം ക്യാമ്പ് ചെയര്‍മാനോ പരീക്ഷാചീഫോ മാര്‍ക്കുകള്‍ രേഖപ്പെടുത്തി പരീക്ഷാഭവനില്‍ എത്തിക്കുന്നതാണ് ഇതുവരെയുള്ള രീതി. ഓരോ ദിവസവും മൂല്യനിര്‍ണയം അവസാനിക്കുമ്പോള്‍ തന്നെ ആപ്പ് ഉപയോഗിച്ച് മാര്‍ക്കുകള്‍ രേഖപ്പെടുത്താനാകും. തത്സമയം ഇത് സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗത്തില്‍ ലഭിക്കും. രാവിലത്തെ സെഷനില്‍ 15 ഉത്തരക്കടലാസുകളും ഉച്ചക്ക് ശേഷം 10 എണ്ണവുമാണ് ഒരധ്യാപകന് പരിശോധിക്കേണ്ടത്. ഓരോ ദിവസവും മാര്‍ക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനാല്‍ ഫലപ്രഖ്യാപനം വേഗത്തില്‍ നടത്താനാകും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ആപ്പ് പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ് വിന് സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. രജീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സുരേഷ്, പബ്ലിക്കേഷന്‍ ഓഫീസര്‍ വി. ഓംപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആപ്പ് തയ്യാറാക്കുന്നതിന് സിസ്റ്റം അനലിസറ്റ് രഞ്ജിമ രാജ്, പ്രോഗ്രാമര്‍മാരായ പി. അബ്ദുള്‍ നാസര്‍, ഡി.എഫ്. മുദസര്‍, സി. ഷിമി എന്നിവരാണ് പ്രയത്നിച്ചത്. ഇവരെ സിന്‍ഡിക്കേറ്റംഗങ്ങള്‍ അനുമോദിച്ചു.
പരീക്ഷാഭവന് ആധുനികവത്കരണം വേഗത്തിലാക്കും – വി.സി.
പരീക്ഷാഭവന് ആധുനികവത്കരണവും ഡിജിറ്റൈസേഷനും വേഗത്തിലാക്കി വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ വളരെ വേഗം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കോളേജ് പോര്‍ട്ടല്‍, സ്റ്റുഡന്റ് പോര്‍ട്ടല്‍ വിവരങ്ങളും പരീക്ഷാമൂല്യനിര്‍ണയ വേതനം സംബന്ധിച്ച കാര്യങ്ങളും വൈകാതെ ആപ്പ് വഴി കൈകാര്യം ചെയ്യാനാകും. മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് സമീപ ഭാവിയില്‍ മറ്റുപരീക്ഷകള്‍ക്കും ഇതേ മാതൃക പിന്തുടരാനാണ് തീരുമാനം.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]