മലപ്പുറം പാലക്കുളത്ത് ഫുട്ബാള്‍ ലോകകപ്പിന്റെ ആവേശം വാനോളം ചുമര്‍ നിറയെ ടീമുകള്‍

മലപ്പുറം പാലക്കുളത്ത് ഫുട്ബാള്‍ ലോകകപ്പിന്റെ ആവേശം വാനോളം ചുമര്‍ നിറയെ ടീമുകള്‍

മലപ്പുറം: മലപ്പുറം പാലക്കുളത്ത്് ഫുട്ബാള്‍ ലോകകപ്പിന്റെ ആവേശം വാനോളം. ചുമര്‍ നിറയെ ടീമുകള്‍.
മഞ്ചേരി പാലക്കുളം ഇപ്പോള്‍ മിനി ഖത്തറാണ്. ലോക ഫുട്ബാള്‍ മാമാങ്കത്തിന് അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രദേശത്തെ കെട്ടിടങ്ങള്‍ മുഴുവനായും വിവിധ ടീമുകളുടെ ആരാധകര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. രണ്ട് കെട്ടിടങ്ങളുടെ ചുമരുകള്‍ ഇപ്പോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വര്‍ണ പതാകകളാല്‍ നിറഞ്ഞിരിക്കുകയാണ്. അങ്ങാടിയുടെ ഹൃദയഭാഗത്തായി അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ കൊടികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

കാല്‍പന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്‌സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ കൊടികള്‍ പ്രദേശത്തെ ചുമരുകളില്‍ വരച്ചത്. അര്‍ജന്റീന ആരാധകരാണ് ആദ്യം ചുമരിലെ ‘സൗഹൃദമത്സരം’ തുടങ്ങിയത്. ആകാശനീലയും വെള്ളയും കലര്‍ന്ന തങ്ങളുടെ പതാക അവര്‍ ഹൃദയത്തിനൊപ്പം കെട്ടിട ചുമരിലും ചായം തീര്‍ത്തു. വിട്ടുകൊടുക്കാന്‍ ബന്ധവൈരികളായ ബ്രസീല്‍ ആരാധകരും ഒരുക്കമായിരുന്നില്ല. മറ്റൊരു കെട്ടിടം മുഴുവനും അവരും ഏറ്റെടുത്തു, പച്ചയും മഞ്ഞയും കലര്‍ന്ന തങ്ങളുടെ കൊടിയുടെ നിറം മുഴുവനായും അടിച്ചുതീര്‍ത്തു. ഇതോടെ പോര്‍ച്ചുഗല്‍ ഫാന്‍സും ഇംഗ്ലണ്ട് ആരാധകരും വെറുതെയിരുന്നില്ല. തങ്ങളുടെ ടീമിന്റെ കൊടിയുടെ നിറം അവരും വരച്ചിട്ടു. ആഫ്രിക്കന്‍ കരുത്തരായ ഘാനയും ചുവരില്‍ ഇടംപിടിച്ചു.

പാലക്കുളത്തെ മുതിര്‍ന്നവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ ഈ ‘കൊടിയുദ്ധ’ത്തില്‍ പങ്കുചേര്‍ന്നു. മത്സരം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു. ഇനി ലയണല്‍ മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങി പ്രധാന താരങ്ങളുടെ കട്ട് ഔട്ടുകളും സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. ചുമരിലും താരങ്ങളുടെ ചിത്രങ്ങള്‍ വരക്കാനും ശ്രമം നടത്തുന്നുണ്ട്. ടീമിനെ പ്രഖ്യാപിക്കുന്നതോടെ ഫ്‌ലക്‌സും സ്ഥാപിച്ചു ലോകകപ്പിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രസീലിനും അര്‍ജന്റീനയ്ക്കുമാണ് കൂടുതല്‍ ആരാധകരെന്ന് ക്ലബ് അംഗങ്ങള്‍ പറഞ്ഞു. അങ്ങാടിയിലെ ചെറിയ മൈതാനത്ത് ലോകകപ്പ് മത്സരങ്ങള്‍ മുഴുവന്‍ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരവും ഒരുക്കാനുള്ള ശ്രമത്തിലാണ് ക്ലബ് അംഗങ്ങള്‍. അതേസമയം ഈ മാസം 20 ന് ആരംഭിക്കുന്ന ഫിഫ വേള്‍ഡ് കപ്പിനെ വരവേല്‍ക്കാന്‍ ജില്ലയിലെ മറ്റിടങ്ങളിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

 

Sharing is caring!