കോട്ടയ്ക്കലില്‍ ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയ്ക്കലില്‍ ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: കോട്ടയ്ക്കലില്‍ ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍. ബുധനാഴ്ച രാവിലെ എടരിക്കോട് പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. ഈ പ്രദേശത്ത് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരുകയായിരുന്നു. ഈ സമയമാണ് സ്‌കൂള്‍ ബസ്സ് ഇതുവഴി കടന്നു വന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.പരിശോധനയില്‍ ബസ് ഓടിച്ച ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ല എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജീഷ് വാലേരി ബസോടിചാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചത്. ഇരിങ്ങല്ലൂര്‍ എഎല്‍പി സ്‌കുളിന്റെ ഉടമസ്ഥതയിലുള്ള ബസാണിത്. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന് സ്‌കൂള്‍ ബസിന്റെ ആര്‍സി ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എംവിഐ കെഎം അസൈനാര്‍, എഎംവിഐ മാരായ സുനില്‍ രാജ്, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. അതേസമയം മലപ്പുറം ജില്ലയില്‍ നിരത്തുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ഈടാക്കിയത്. ഇതിന് പുറമെ കര്‍ശന നിയമ നടപടിക്കളും സ്വീകരിക്കുന്നുണ്ട്.

Sharing is caring!