23കാരി പ്രണയപ്പകയില്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായി മലപ്പുറത്തുകാരന്‍

23കാരി പ്രണയപ്പകയില്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായി മലപ്പുറത്തുകാരന്‍

മലപ്പുറം: കണ്ണൂര്‍ പാനൂരില്‍ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ വീട്ടില്‍ കയറി കൊന്ന കേസില്‍ സാക്ഷിയായി മലപ്പുറത്തുകാരന്‍. കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് ക്രൂരതയ്ക്ക് പ്രേരണയായത് സിനിമ. അഞ്ചാംപാതിര സിനിമയില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ വീഡോയോ കോളില്‍ സംസാരിക്കുമ്പോഴായിരുന്നു ശ്യാംജിത്തുകൊല ചെയ്യാന്‍ എത്തിയത്.

വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകര്‍ന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു. ആദ്യം പൊന്നാനിക്കാരെ കൊല്ലാനായിരുന്നു പദ്ധതി. പിന്നീട് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചതോടെ തീരുമാനം മാറ്റി. അങ്ങനെ പ്രണയിച്ച യുവതിയെ തന്നെ വകവരുത്തി.

ശ്യാംജിത്ത് ചില ആയുധങ്ങള്‍ വാങ്ങിയത് ഓണ്‍ലൈനിലാണ്. ഓണ്‍ലൈനില്‍ മിനി കോഡ് ലെസ് ചെയിന്‍സോ(തടി അറക്കുന്നതിനുള്ള ചെറിയ യന്ത്രം) ഓണ്‍ലൈനില്‍ വാങ്ങി. ഇത് ഉപയോഗിച്ച് വിഷ്ണുപ്രിയയെ കഴുത്തറുത്തുകൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ കൊലപാതക ശ്രമത്തിനിടയില്‍ മല്‍പ്പിടുത്തമുണ്ടായാല്‍ ബാറ്ററി ഊരിപോകുമെന്ന സംശയത്താല്‍ കത്തി ഉപയോഗിച്ചു. സ്വന്തമായി നിര്‍മ്മിച്ച കത്തിയാണ് ഉപയോഗിച്ചത്. കത്തി മൂര്‍ച്ചയാക്കാനുള്ള ഉപകരണവും ഓണ്‍ലൈനില്‍ വാങ്ങി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് കൊലപാതകം ആസൂത്രണം ചെയ്തത്. പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷയുടെ വിശദാംശങ്ങളും ഗൂഗിളില്‍ നിന്ന് മനസ്സിലാക്കി.

അഞ്ചാം പാതിരാ സിനിമ മാതൃകയിലാണ് ശ്യാംജിത്തുകൊലപാതകം ആസൂത്രണം ചെയ്തത്. കൊലക്ക് ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച മുടി പ്രതി ബാഗില്‍ കരുതി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങിയപ്പോള്‍ കത്തി സ്വന്തമായി നിര്‍മ്മിച്ചു. പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങായിരുന്നു ഇന്നലെ. ഇതും മനസ്സിലാക്കിയാണ് ശ്യാംജിത്ത് തന്ത്രങ്ങളൊരുക്കിയത്.

വിഷ്ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിര്‍മ്മിച്ചതാണെന്ന് തെളിവെടുപ്പിനിടെ ശ്യാംജിത്ത് പൊലീസിനോട് സമ്മതിച്ചു. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മ്മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍ നിന്നാണെന്നും പൊലീസ് പറയുന്നു. കത്തി മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി. കട്ടിങ് മെഷീന്‍ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീന്‍ വാങ്ങി, പവര്‍ ബാങ്കും കരുതി. എന്നാല്‍ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി. കൊന്ന ശേഷം മൃതദേഹം തുണ്ടം തുണ്ടമായി മുറയ്ക്കാനായിരുന്നു പദ്ധതി. പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകാരണം ഇത് വേണ്ടെന്നു വച്ചു. അതുകൊണ്ടാണ് തലയ്ക്ക അടിക്കാന്‍ ചുറ്റിക വാങ്ങിയത്.

വീട്ടില്‍ കയറി പെണ്‍കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്തുകൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.

അച്ഛന്റെ അമ്മയുടെ മരണാനന്ദര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാര്‍ത്ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാല്‍ രാവിലെ പത്ത് മണി വരെ വീട്ടില്‍ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്.

മഞ്ഞ തൊപ്പിയും മാസ്‌കും ധരിച്ച ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. ഇതിനിടെ വിഷ്ണുപ്രിയയ്ക്ക് വന്ന ഫോണ്‍ കോള്‍ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവര്‍ ലൊക്കേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താന്‍ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതി ശ്യാംജിത് കുറ്റം സമ്മതിച്ചു.

Sharing is caring!