മലപ്പുറത്ത് കാപ്പ ചുമത്തിയ യുവാവിന്റെ ഒളിത്താവളത്തില്‍ നിന്നും ലക്ഷങ്ങളുടെ മയക്കുമരുന്ന് കണ്ടെടുത്തു

മലപ്പുറത്ത് കാപ്പ ചുമത്തിയ യുവാവിന്റെ ഒളിത്താവളത്തില്‍ നിന്നും ലക്ഷങ്ങളുടെ മയക്കുമരുന്ന് കണ്ടെടുത്തു

 

തിരൂര്‍: കാപ്പ ചുമത്തി അറസ്റ്റിലായ യുവാവിന്റെ ഒളിത്താവളം വളഞ്ഞ പോലീസിന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നും വടിവാളുകളും കണ്ടെടുത്തു.സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.മംഗലം എന്‍.ഒ.സി. പടിയില്‍ മിനിഞ്ഞാന്ന് രാത്രിയാണ് റെയിഡും അറസ്റ്റും നടന്നത്. ചേന്നര തൊട്ടി വളപ്പില്‍ നവാസ്, പൊന്നാനി തൃക്കാവ് തറയില്‍ വീട്ടില്‍ വിഷ്ണു, എന്‍.ഒ.സി.പടി ഒറ്റയില്‍ അബ്ദുറസാഖ്, പൊന്നാനി കറുത്തമാക്കാനകത്ത് ബദറുദ്ദീന്‍ എന്നിവരെയാണ് തിരൂര്‍ സി.ഐ: ജിജോ, എസ്.ഐ.ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പൊന്നാനി സ്വദേശിയായ ഷെമീം എന്നയാളെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു.എന്നാല്‍ കാപ്പ നിയമം ലംഘിച്ച് ഇയാള്‍ ജില്ലയിലുണ്ടെന്ന് അറിഞ്ഞ പൊന്നാനി പോലീസ് ഷമീമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തെക്കുറിച്ച് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി. പടിയിലുള്ള സ്വകാര്യ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞ് റെയിഡുചെയ്യുകയായിരുന്നു.14 .2 കിലോഗ്രാം കഞ്ചാവ് ,900 ഗ്രാം ഹാഷിഷ് ഓയില്‍, രണ്ട് വടിവാളുകള്‍, കുരുമുളകുപൊടി എന്നിവയാണ് കണ്ടെടുത്തത്. റെയിഡിനിടയില്‍ രക്ഷപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.തൊട്ടി വളപ്പില്‍ നവാസിനെ 40 കിലോഗ്രാം കഞ്ചാവുമായി നേരത്തെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഞ്ചാവ് ബാഗിലാക്കി ട്രാവലറില്‍ സൂക്ഷിച്ച നിലയിലായിരുന്നു.കാപ്പ ലംഘിച്ചതിന് അറസ്റ്റിലായ ഷെമീം വില്‍പ്പനക്കായി ആന്ധ്രയില്‍ നിന്നും എത്തിച്ചതാണ് മയക്കുമരുന്നുകള്‍. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഈ ക്വാര്‍ട്ടേഴ് സന്ദര്‍ശിച്ചിരുന്നത് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു. മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളില്‍ ഉപയോഗിക്കാനാണ് വടിവാളുകളും കുരുമുളകുപൊടിയും സൂക്ഷിച്ചത് എന്നാണ് പോലീസിനു കിട്ടിയ വിവരം.

Sharing is caring!