ഒരു കോടി രൂപയുടെ എംഡിഎംഎ യുമായി മലപ്പുറത്ത് യുവാവ് പോലീസ് പിടിയില്‍

ഒരു കോടി രൂപയുടെ എംഡിഎംഎ യുമായി മലപ്പുറത്ത് യുവാവ് പോലീസ് പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി ഒതുക്കുങ്ങല്‍ സ്വദേശി
പോലീസ് പിടിയില്‍. പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ വിലവരുന്ന 140ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ.
ബാംഗ്ലൂര്‍, വിരാജ്പേട്ട എന്നിവിടങ്ങളില്‍ നിന്ന് മലപ്പുറം ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) , എല്‍.എസ്.ഡി സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍മാരായ സി.അലവി ,സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ എസ്.ഐ.ടി.കെ.ഹരിദാസ്, എസ്. ഐ. എ.എം.യാസിര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പടപ്പറമ്പ് ടൗണിന് സമീപം വച്ച് വില്‍പനയ്ക്കായെത്തിച്ച 140 ഗ്രാം എംഡിഎംഎ യുമായി ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈര്‍(42) നെ അറസ്റ്റ് ചെയ്യാനായത്.

കര്‍ണാടകയിലെ കൊടുക്, വിരാജ്പേട്ട എന്നിവിടങ്ങളില്‍ നേരിട്ട് പോയി രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്റുമാര്‍ മുഖേനയാണ് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വിലപറഞ്ഞുറപ്പിച്ച് വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേനയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നത്.പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്,കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയ അര ഗ്രാമിന് മൂവ്വായിരം രൂപ മുതല്‍ വിലയിട്ടാണ് ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പനനടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ പോലും അഡിക്ടാവുന്ന അതിമാരകമായ മയക്കുമരുന്നായ എംഡിഎംഎ. മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്.ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു .

യുവാക്കളെ ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടത്തുന്ന ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു .
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍, സി.ഐ.മാരായ സി.അലവി,സുനില്‍ പുളിക്കല്‍,എസ്.ഐ.മാരായ ടി.കെ.ഹരിദാസ്, എ.എം.യാസിര്‍, എ.എസ്.ഐ.ബൈജു,
എസ്.സി.പി.ഒ മാരായ ബിജു, സുബ്രഹ്മണ്യന്‍,വിനോദ്.കെ.,വിപിന്‍ചന്ദ്രന്‍,വിജീഷ്എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്..പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിന്റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

 

 

 

Sharing is caring!