മലപ്പുറത്ത് എസ്.ഐ ആണെന്ന് പറഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പ് വീരന്‍ പിടിയില്‍

മലപ്പുറത്ത് എസ്.ഐ ആണെന്ന് പറഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പ് വീരന്‍ പിടിയില്‍

മലപ്പുറം: മലപ്പുറം ആതവനാട് വന്ന് എസ്.ഐ ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ച തട്ടിപ്പുവീരന്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍. കുറ്റിപ്പുറം പൊലീസിന്റെ ക്വാര്‍ട്ടേഴ്‌സ് പരിശോധനക്കിടയിലാണ് പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി പറത്തോടത്ത് വീട്ടില്‍ സൈതലവി(44) വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ശേഷം ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഇയാള്‍ എസ്.ഐ യുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസില്‍ ആണെന്ന് ഇയാള്‍ ആദ്യം പറഞ്ഞു. തുടര്‍ന്ന് സി.ഐ ഉള്‍പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളില്‍ നിന്നും നിരവധി എ.ടി.എം കാര്‍ഡുകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017 ല്‍ നടന്ന ബലാല്‍സംഗ കേസിലും തട്ടിപ്പു കേസിലും ഇയാള്‍ക്കെതിരെ വാറന്‍ഡ് നിലവിലുണ്ടെന്ന് കൂടുതല്‍ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി. തുടര്‍ന്നു കൊണ്ടോട്ടി പോലീസെത്തി ഇയാളെ തുടര്‍ അന്വേഷണങ്ങള്‍ക്കായി കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്പൂര്‍ സ്റ്റേഷനിലും പ്രതിക്കെതിരെയുള്ളതായി പോലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളില്‍ ഉള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്.
പ്രതിയെ പിടികൂടിയ വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളില്‍ നിന്ന് സമാന രീതിയില്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നതായും ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നല്‍കിയതായും കുറ്റിപ്പുറം പോലീസ് പറഞ്ഞു. കുറ്റിപ്പുറം എസ്.ഐ ഷെമീല്‍, എസ്.പി.പി.ഒമാരായ ജയപ്രകാശ് രാജേഷ് സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ് വീരനെ വലയിലാക്കിയത്. അറസ്റ്റിലായ സമയത്ത് പ്രതി ആദ്യം തെറ്റായ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. പിന്നീട് കൂടുതല്‍ ചോദ്യംയെ്തതില്‍നിന്നാണ് വ്യക്തതവന്നത്.

 

Sharing is caring!