ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: അരീക്കോട് പത്തനാപുരത്ത് ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകന്‍ അനീസ് ഫവാസ് (12) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ സുഹൃത്തുക്കളുമായി ചാലിയാറില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പിന്നാലെ അരീക്കോട് പോലീസ്, മുക്കം അഗ്‌നിരക്ഷാ നിലയം, എടവണ്ണ ഇആര്‍എഫ് എന്നിവരെ വിവരവും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
ഇവരും തെരച്ചിലിന് എത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടിയെ കാണാതായ കടവില്‍ നിന്ന് കുറച്ചുദൂരം മാറി അഗ്‌നിരക്ഷാസേന മുങ്ങല്‍ വിദഗ്ധര്‍ തുടര്‍ച്ചയായി നടത്തിയ തിരച്ചിലിലാണ് 3 മണിക്കൂറിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കുളിക്കാനിറങ്ങിയ കടവില്‍ പുഴയില്‍ താഴ്ച കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ഇവിടെ നിന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Sharing is caring!