നിലമ്പൂരിനെ  ഗ്ലോബല്‍ ലേണിങ് സിറ്റിയാക്കിയതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പദ്ധതികള്‍

നിലമ്പൂരിനെ  ഗ്ലോബല്‍ ലേണിങ് സിറ്റിയാക്കിയതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പദ്ധതികള്‍

നിലമ്പൂര്‍: നിലമ്പൂരിനെ യുനെസ്‌കോ ഗ്ലോബല്‍ ലേണിങ് സിറ്റിയാക്കി പ്രഖ്യാപിച്ചതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പദ്ധതികള്‍. നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായി ഷൗക്കത്ത് 10 വര്‍ഷം  നടപ്പാക്കിയ മാതൃകാപദ്ധതികളുടെ മികവിലാണ് ചരിത്ര നേട്ടം
നിലമ്പൂരിനെ തേടിയെത്തിയത്. നഗരത്തിന്റെ ചരിത്രം വിദ്യാഭ്യാസ, സാംസക്കാരിക മേഖലയില്‍ കൈവരിച്ച സുസ്ഥിര വികസനം എന്നീ മേഖലകളിലാണ് നിലമ്പൂര്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയത്.
ജ്യോതിര്‍ഗമയ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി നിലമ്പൂരിനെ മാറ്റിയത് 2008ലാണ്. തുടര്‍ന്ന് സമീക്ഷ പദ്ധതിയിലൂടെ 40- വയസുവരെയുള്ള 1656 യുവതീയുവാക്കള്‍ക്കും പത്താം തരം തുല്യത നേടിക്കൊടുത്തു.  സര്‍ക്കാര്‍ സ്‌കൂളില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നാലു വര്‍ഷം ഇംഗ്ലണ്ടില്‍ നിന്നും സന്നദ്ധസേവകരായി ഇംഗ്ലീഷുകാരെ എത്തിച്ചു. യൂണിസെഫുമായി സഹകരിച്ച് നിലമ്പൂരിനെ ശിശു സൗഹൃദനഗരമാക്കി മാറ്റി.
ബാല്യവിവാഹവും മൈസൂര്‍ കല്യാണവും കാരണം ദുരിതത്തിലായ സ്ത്രീകള്‍ക്കും പാതി വിഴി പഠനം നിലച്ചവര്‍ക്കും വഴികാട്ടി കമ്യൂണിറ്റി കോളജ് വഴി തൊഴില്‍ പഠിപ്പിച്ച് ജോലി നല്‍കി. സൗജന്യ പി.എസ്.സി പരിശീലനത്തിലൂടെ 300 റിലേറെ പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. 1000 ത്തിലേറെപ്പേര്‍ക്ക് തൊഴില്‍പരിശീലനത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ജോലിയും നല്‍കി. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന വിശപ്പുരഹിത നഗരം പദ്ധതിയിലൂടെ എല്ലാവര്‍ക്കും ഒരു നേരത്തെ ഉച്ചഭക്ഷണം ഉറപ്പുനല്‍കി.
60 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്ന വാര്‍ധക്യകാല സുരക്ഷ പദ്ധതി, പട്ടികജാതി വനിതകള്‍ക്ക് ചികിത്സയും മരുന്നും നല്‍കുന്ന പട്ടികജാതി വനിതകള്‍ക്കുള്ള ആരോഗ്യ പദ്ധതി, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വിധവകള്‍ക്കും 30 കഴിഞ്ഞ അവിവാഹിതകളുടെയും ആരോഗ്യ സംരക്ഷണം നഗരസഭ ഏറ്റെടുത്ത സഹജ പദ്ധതി, ഒന്നാം ക്ലാസ് മുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്ന ബാലസുരക്ഷ പദ്ധതി അടക്കം ഒട്ടേറെ നൂതന പദ്ധതികളാണ് നടപ്പാക്കിയത്. ഇക്കോ ടൂറിസം രംഗത്ത് പുതിയ പദ്ധതികള്‍ കൊണ്ടുവന്നു. സാസംസ്്ക്കാരിക രംഗത്ത് ഉണര്‍വായി പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ നടത്തി. നിലമ്പൂരിന്റെ മുഖശ്രീ മാറ്റിയ ഇത്തരം നൂതന പദ്ധതികളാണ് യൂനെസ്‌കോ ഗ്ലോബല്‍ ലേണിങ് സിറ്റി പട്ടികയിലേക്ക് നിലമ്പൂരിന് ഇടംപിടിക്കാന്‍ വഴിയൊരുക്കിയത്. ജെ.എസ്.എസ് അടക്കമുള്ള സംഘടനകള്‍ അപേക്ഷ നല്‍കിയെങ്കിലും യുനെസ്‌കോ പ്രധാനമായും പരിഗണിച്ചത് നിലമ്പൂരില്‍ വിദ്യാഭ്യാസ, സാംസ്‌ക്കാരിക രംഗത്ത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ പദ്ധതികളാണ് . ഇന്ത്യയില്‍ നിന്നും തെലങ്കാനയിലെ വാറങ്കലും തൃശൂരുമാണ് നിലമ്പൂരിനൊപ്പം ഗ്ലോബല്‍ ലേണിങ് സിറ്റി പട്ടികയില്‍ ഇടംപിടിച്ച നഗരങ്ങള്‍.

Sharing is caring!