ആയിരങ്ങളെ അണിനിരത്തി എം.എസ്.എഫ് ‘വിദ്യാര്‍ത്ഥി വിപ്ലവം’ കലക്ട്രേറ്റ് മാര്‍ച്ച്

ആയിരങ്ങളെ അണിനിരത്തി എം.എസ്.എഫ് ‘വിദ്യാര്‍ത്ഥി വിപ്ലവം’ കലക്ട്രേറ്റ് മാര്‍ച്ച്

മലപ്പുറം: കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ മലപ്പുറം ജില്ലയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും വിദ്യാഭ്യാസ മേഖലയിലടക്കം ഇന്ന് കാണുന്ന പ്രതിസന്ധിക്ക് കാരണം സി.പി.എം നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാറുകളുടെ കടുത്ത അവഗണനയായിരുന്നെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ഇതിന് പരിഹാരം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള ഇടതുസര്‍ക്കാര്‍ അവഗണനക്കെതിരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ‘വിദ്യാര്‍ത്ഥി വിപ്ലവം’ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയര്‍സെക്കന്ററി സംവിധാനം നിലവില്‍ വന്നതിന് ശേഷം ജില്ലയില്‍ ഉണ്ടായ നേട്ടങ്ങളെല്ലാം മുസ്ലിംലീഗ് മന്ത്രിമാരുടെ ശ്രമഫലമായിട്ടുണ്ടായതാണ്. ഇടത് ഭരണത്തില്‍ എന്നും ജില്ലക്ക് അവഗണന മാത്രമായിരുന്നു. ഹയര്‍സെക്കണ്ടറി സംവിധാനം നിലവില്‍ വന്നതിന് ശേഷം നാലുതവണ കേരളം ഭരിച്ച ഇടതുപക്ഷം മലപ്പുറത്തെ തിരിഞ്ഞു നോക്കിയില്ല. യു.ഡി.എഫ് ഭരണകാലത്ത് മാത്രമാണ് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഇടപെടല്‍ ഉണ്ടായത്. ജില്ലയില്‍ അനുവദിച്ച പ്ലസ്ടു ബാച്ചുകളും അധ്യാപക തസ്തികകളുമെല്ലാം മുസ്ലിംലീഗ് മന്ത്രിമാര്‍ നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടന്ന വിദ്യാഭ്യാസ വിപ്ലവത്തിനെല്ലാം നേതൃത്വം നല്‍കിയത് മുസ്ലിംലീഗ് മന്ത്രിമാരാണ്. യൂണിവേഴ്സിറ്റികളും കോളെജുകളും സ്‌കൂളുകളുമെല്ലാം ഇവിടെ സ്ഥാപിച്ചു. ജില്ലക്ക് കൂടുതല്‍ പ്ലസ്ടുവും കോളെജുകളും യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോള്‍ ലഭിച്ചു. സീറ്റ് പ്രതിസന്ധി വരുമ്പോള്‍ അധിക ബാച്ചുകളും സീറ്റുകളും അനുവദിച്ചു. എന്നാല്‍ യു.ഡി.എഫ് ഭരണം മാറി ഇടതുപക്ഷം അധികാരത്തിലെത്തുന്നതോടെ എല്ലാം അവസാനിക്കും. അഞ്ച് കൊല്ലം പിന്നേയും മലപ്പുറം പിറകോട്ടുപോകും. നഷ്ടപ്പെട്ടുപോയ ഈ അഞ്ചുവര്‍ഷം കൂടെ തിരിച്ചു പിടിക്കാനുള്ള ദൗത്യം പിന്നീട് വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കാറുണ്ടെന്നും ഇതിന് സ്ഥാതിയായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എം.എസ്.എഫ് നടത്തുന്ന പോരാട്ടങ്ങള്‍ അധികാരികളുടെ കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും. വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രദ്ധപതിപ്പിച്ച മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി പടയണിക്ക് അടങ്ങിയിരിക്കാനാകല്ലെന്നും അദ്ദേഹം പറഞ്ഞു. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ഉയര്‍ത്തിപിടിക്കേണ്ടതെന്ന മുസ്ലിംലീഗ് നിലപാടിനെ കളിയാക്കിയ സര്‍ക്കാറിന് ഇപ്പോള്‍ തിരുത്തിപറയേണ്ടി വന്നെന്നും മറ്റുപലതും മറക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം കോപ്രായങ്ങള്‍ പുരോഗമനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഇടംകലര്‍ന്നിരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ മുന്‍ നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിരിക്കുകയാണ്. സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളില്‍ നിന്നടക്കം ശ്രദ്ധതിരിക്കാനുള്ള വഴിയായിട്ടാണ് വിവാദങ്ങളെ സര്‍ക്കാര്‍ കാണുന്നത്. ഇതിന്റെയെല്ലാം മറവില്‍ ആസൂത്രിതമായി സംവരണ അട്ടിമറിയും പിന്‍വാതില്‍ നിയമനവുമെല്ലാം നടക്കുന്നതായും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം, പി.കെ.സി അബ്ദുറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, മുസ്ലിം യൂത്ത്ലീഗ് ദേശീയ കമ്മിറ്റിയംഗം പി ളംറത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ട്രഷറര്‍ ബാവ വിസപ്പടി, ടി.പി.ഹാരിസ്, നിസാജ് എടപറ്റ, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, സംസ്ഥാന വിംഗ് കണ്‍വീനര്‍മാരായ റിയാസ് പുല്‍പ്പറ്റ, സമീര്‍ എടയൂര്‍, ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍, പി.ടി.മുറത്ത്, അഡ്വ: വി.ഷബീബ് റഹ്മാന്‍ യു.അബ്ദുല്‍ ബാസിത്ത്, ടി.പി.നബീല്‍, എം.വി.അസൈനാര്‍, എന്‍.കെ.അഫ്സല്‍, റാശിദ് കൊക്കൂര്‍, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു, ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്, ജില്ലാ പ്രസിഡന്റ് അഡ്വ: കെ.തൊഹാനി, ജന.സെക്രട്ടറി എം.പി.സിഫ്വ, ടെക്ക്ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ, ജില്ലാ ചെയര്‍മാന്‍ കെ.അബ്ദുല്‍ മുനീര്‍, കണ്‍വീനര്‍ ജഹ്ഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!