നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന് ആരാണെന്നറിയുമോ?

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന് ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസിന് ചുക്കാന്‍ പിടിക്കുന്ന അന്വേഷണോദ്യോഗസ്ഥന് വെടിയേറ്റുമരിച്ച പിതാവിന്റെ വഴിയില്‍ കാക്കിയണിഞ്ഞ പോലീസുദ്യോഗസ്ഥന്. കേസന്വേഷിക്കുന്ന നിലമ്പൂര്‍ സി.ഐ: പി. വിഷ്ണുവാണു ഈകേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
വിഷ്ണുവിന്റെ പിതാവ് പി.പി വിജയകൃഷ്ണന് 2010 സെപ്തംബര്‍ 12നാണ് കൃത്യനിര്‍വഹണത്തിനിടെ ചോക്കാട് പെടയന്താളില്‍ വെടിയേറ്റു മരിച്ചത്. മലപ്പുറം കുടുംബക്കോടതിയുടെ അറസ്റ്റു വാറണ്ടുമായി മുജീബ് റഹ്മാനെ പിടികൂടാനെത്തിയതായിരുന്നു അന്നത്തെ കാളികാവ് ഗ്രേഡ് എസ്.ഐയായിരുന്ന പി.പി വിജയകൃഷ്ണനടക്കമുള്ള പോലീസ സംഘം. മുജീബ് റഹ്മാന്റെ നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് വിജയകൃഷ്ണന് മരിച്ചു വീണത്.
രണ്ടുമക്കളെയും ഭാര്യ ഖൈറുന്നീസയെയും കൂട്ടി കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ് റഹ്മാന് പോലീസ് പിടികൂടുമെന്നായപ്പോള്‍ ഭാര്യയോടൊപ്പം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. തുടര്‍ന്നു പത്തുവയസുകാരനായ ദില്‍ഷാദും നാലു വയസുകാരി മുഹ്സിനയും അനാഥരായി. ഇവരെ ഏറ്റെടുത്ത കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് സഹപാഠികളുടെ സഹായത്തോടെ കുട്ടികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കിയപ്പോള് ആ വീടിന്റെ താക്കോല്‍ദാനം നടത്തിയത് ഇവരുടെ പിതാവിന്റെ തോക്കിലെ വെടിയേറ്റ് ജീവന്‍വെടിഞ്ഞ വിജയകൃഷ്ണന്റെ മകന് വിഷ്ണുവായിരുന്നു. വിദ്വേഷത്തെ കാരുണ്യംകൊണ്ട് തോല്‍പ്പിച്ചാണ് അന്ന് വിഷ്ണുമടങ്ങിയത്. പിതാവിന്റെ വഴിയില്‍ 2013ല്‍ കേരള പോലീസില്‍ എസ്.ഐയായി സേവനം തുടങ്ങിയ വിഷ്ണു നിലവില്‍ സി.ഐയാണ്. സുസ്ത്യര്ഹസേവനത്തിന് നിരവധി ഗുഡ് സര്‍വീസ് എന്‍ട്രിയും സ്വന്തമാക്കിയിട്ടുണ്ട്. വീട്ടുകാരെ ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തി കവര്‍ച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജുവിനെ അറസ്റ്റു ചെയ്തും കഴിവുതെളിയിച്ചു. ആസിഡ് ബിജു നടത്തിയ 21 കവര്‍ച്ച കേസുകളിലായി 110 പവന് സ്വര്‍ണമാണ് വിഷ്ണു എസ്.ഐയായിരുന്നപ്പോള്‍ വീണ്ടെടുത്തത്.
നിലവില്‍ നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന് ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ അറസ്റ്റിലായ കേസിലെ
മുഖ്യപ്രതിയായ ഷൈബിന് അഷ്റഫിനേയും ഭാര്യ ഫസ്നയേയും ഉള്‍പ്പെടെ പിടിയിലാ മുഴുവന്‍ പ്രതികളേയും പിടികൂടിയതിന് പിന്നിലും, കേസിന്റെ ഗതിമാറ്റിയതും വിഷ്ണുവിന്റെ തന്ത്രങ്ങളാണ്. പാരമ്പര്യ വൈദ്യന് ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞതെല്ലാം താന്‍ അറിഞ്ഞിരുന്നുവെന്നും. കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും 28കാരിയായ വയനാട് മേപ്പാടി പൂളവയല്‍ ഫസ്ന ചോദ്യംചെയ്യിലില്‍ പോലീസിനോടു പറഞ്ഞിരുന്നു. നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പിടിയിലായതോടെ പോലീസിന്റെ വലിയ തലവേദനയാണ് മാറിയത്. കേസില്‍ നിലവിലെ അന്വേണ വിവരങ്ങള്‍ അനുസരിച്ച് ഇനി മൂന്നുപേര്‍കൂടിയാണു പിടയിലാകാനുള്ളതെന്നും ഇവരെ ഉടന്‍ പിടികൂടാന്‍കഴിയുമെന്നുമാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രതീക്ഷ. ശേഷം 90ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി.വിഷ്ണു പറഞ്ഞു.
ഷാബാ ശെരീഫിനെ ഒന്നേകാല്‍ വര്‍ഷം ചങ്ങലക്കിട്ട് തടങ്കലില്‍ പാര്‍പ്പിച്ചത് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലായിരുന്നു. ഈ സമയത്ത് ഭാര്യ ഫസ്ന ഇവിടം താമസിച്ചിരുന്നു. ഇവര്‍ക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ഭര്‍ത്താവിനെയും കൂട്ടുപ്രതികളായ സുഹൃത്തുക്കളേയും രക്ഷിക്കാന്‍ വേണ്ടി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. വീട്ടില്‍ വച്ച് മര്‍ദ്ദനത്തിന് ശേഷം കൊത്തി നുറുക്കിയ വൈദ്യന്റെ മൃതദേഹം പുലര്‍ച്ചെ എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളിയതിനു ശേഷം ടൗണിലുള്ള ലോഡ്ജില്‍ പോയി വിശ്രമിച്ച കൂട്ടു പ്രതികള്‍ രാത്രി പത്ത് മണിയോടെ പ്രതിഫലം വാങ്ങാനായി ഷൈബിന്റെ ബംഗ്ലാവിലേക്ക് എത്തി ഷൈബിനുമായി ഏറെ നേരം സംസാരിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ ആ വീട്ടില്‍ വച്ച് ഷൈബിനും ഭാര്യ ഫസ്നയും കേക്ക് മുറിച്ച് മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രതികള്‍ ബത്തേരിയിലേക്ക് മടങ്ങിയത്. മുമ്പും ഫസ്നയെ പലപ്രാവശ്യം സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും പൊലിസിനോട് സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. അറസ്റ്റ് ചെയ്ത കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഈ കേസില്‍ ഫസ്നയുടെ പങ്ക് വ്യക്തമായത്. ഇതോടെ ഫസ്ന ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പൊലിസ് പിന്തുടരുന്ന വിവരം മനസിലാക്കിയ ഫസ്ന എറണാകുളത്ത് നിന്നും വയനാടിലേക്ക് കടന്നു. പൊലിസ് അറസ്റ്റ് ഒഴിവാക്കാന്‍ അഭിഭാഷകന്റെ നിര്‍ദേശമനുസരിച്ചു വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അവിടെ പൊലിസ് എത്തുമെന്ന് മനസിലാക്കിയ ഫസ്ന ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ മേപ്പാടിയില്‍ നിന്നുമാണ് നിലമ്പുര്‍ പൊലിസ് ഫസ്നയെ പിടികൂടിയത്. ഈ കേസില്‍ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. മൂന്നു പേര് ഒളിവിലാണ്. മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച ശേഷമാണ്. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന് അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടു വന്നത്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]