2 മാസത്തിനകം എല്ലാവര്‍ക്കും കരുതല്‍ ഡോസ്; പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കരുതെന്ന് ജില്ലാകലക്ടര്‍  

2 മാസത്തിനകം എല്ലാവര്‍ക്കും കരുതല്‍ ഡോസ്; പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കരുതെന്ന് ജില്ലാകലക്ടര്‍  

സെപ്തംബര്‍ 20 ന് മുമ്പ് ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് കരുതല്‍ ഡോസ് നല്‍കുമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ പറഞ്ഞു. സെപ്തംബര്‍ 30 വരെ മാത്രമേ കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനുമുമ്പ് എല്ലാവരും പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന  അവലോകനയോഗത്തിന് ശേഷം ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാതലത്തില്‍ സെല്‍ രൂപീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതുവഴി കൂടുതല്‍ പേര്‍ക്ക് കരുതല്‍ ഡോസ് ഫലപ്രദമായി നല്‍കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. കരുതല്‍ ഡോസ് എടുക്കുന്ന കാര്യത്തില്‍ മറ്റ് ജില്ലകളെക്കാള്‍ പിറകിലാണ് മലപ്പുറം. വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്. കോവിഡ് പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും വൈറസ്സിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നുണ്ടെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗവ്യാപനവും രോഗത്തിന്റെ കാഠിന്യവും കുറക്കാനാവൂ.  ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവരുടെ യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാനുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കും. ഈ മാസം ചേരുന്ന ജില്ലാവികസന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി. പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സ്; മങ്കട ബ്ലോക്ക് തല ഉദ്ഘാടനം എംഎല്‍എ  നിര്‍വഹിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, പ്ലസ് ടു തുല്യത കോഴ്‌സുകളുടെ മങ്കട ബ്ലോക്ക് തല ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം അധ്യക്ഷനായി. ബ്ലോക്ക് പ്രേരക് ഉമ്മു ഹബീബ പദ്ധതി വിശദികരണം നടത്തി.

പത്താം ക്ലാസ് തുല്യതയ്ക്കായി 148 പേരും ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിനായി 158 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലായാണ് ക്ലാസുകള്‍ നടക്കുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടക്കുന്ന പഠന ക്ലാസ്സുകള്‍ക്ക് ശേഷം തുല്യതാ പരീക്ഷയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാം. ഉപരിപഠനം, പി.എസ്.സി പരീക്ഷകള്‍ തുടങ്ങിയവയ്ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാനാകും.

Sharing is caring!