മണിചെയിന്‍ മാതൃകയില്‍ നൂറു കോടി തട്ടിപ്പ്. മലപ്പുറത്തുകാരന്‍ ഫൈസല്‍ 17 കേസില്‍ പ്രതിയാകും

മണിചെയിന്‍ മാതൃകയില്‍ നൂറു കോടി തട്ടിപ്പ്. മലപ്പുറത്തുകാരന്‍ ഫൈസല്‍ 17 കേസില്‍ പ്രതിയാകും

മലപ്പുറം: സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍നിന്നായി മണിചെയിന്‍ മാതൃകയില്‍ നൂറു കോടി തട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മലപ്പുറം കാളികാവ് ഉദരംപൊയില്‍ പാറമ്മല്‍ സ്വദേശി പാലക്കത്തോണ്ടി മുഹമ്മദ് ഫൈസലി (40)നെ കൂത്തുപറമ്പ് പോലീസ് കാളികാവിലേക്ക് തെളിവെടുപ്പിനു കൊണ്ടുവന്നു. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) കൂത്തുപറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങള്‍ ഉണ്ടെന്ന് കാണിച്ച് മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രിന്‍സസ് ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന പേരില്‍ തായ് വാനിലും ബാങ്കോക്കിലും സ്ഥാപനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കോഴിക്കോട് ആസ്ഥാനമാക്കി ഒരു കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ അങ്ങനെയൊരു കമ്പനി കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.
മാസത്തില്‍ വലിയ തുക തിരിച്ച് കിട്ടുമെന്ന് പറഞ്ഞാണ് ഇയാള്‍ ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ ഇയാളുടെ പക്കല്‍ നിക്ഷേപമായി നല്‍കിയവര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവിധ ജില്ലകളില്‍ ഏജന്റുമാരെ ജോലിക്ക് വച്ചാണ് ഇയാള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്.
ആദ്യമാദ്യം പലര്‍ക്കും ചെറിയ തുക തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പണമൊന്നും കിട്ടാതായപ്പോഴാണ് പറ്റിക്കപ്പെട്ടതായി നിക്ഷേപകര്‍ക്ക് മനസിലായത്. കുത്തുപറമ്പ് ഭാഗത്ത് മാത്രം നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസിന് വ്യക്തമായത്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാവുന്നത്. കേസില്‍ ഈ കമ്പനിയുടെ 12 ഓളം ഡയറക്ടര്‍മാരും പ്രതികളാണ്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Sharing is caring!