ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറത്തെ വിവാദ നായിക കനക ദുര്‍ഗ വീണ്ടും വിവാഹിതയായി

ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറത്തെ വിവാദ നായിക കനക ദുര്‍ഗ വീണ്ടും വിവാഹിതയായി

മലപ്പുറം: ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറത്തെ വിവാദ നായിക കനക ദുര്‍ഗ വീണ്ടും
വിവാഹിതയായി. മനുഷ്യാവകാശ പ്രവര്‍ത്തകനായ( എന്‍.സി.എച്ച്.ആര്‍.ഒ)വിളയോടി ശിവന്‍കുട്ടിയാണ് വരന്‍. ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ്‌രജിസ്ട്രാര്‍ ഓഫീസില്‍വെച്ചായിരുന്നു വിവാഹം. വിരലില്‍ എണ്ണാവുന്ന അടുത്ത സുഹൃത്തുക്കള്‍മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേസമയം, ശബരിമല കയറിയതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് കനകദുര്‍ഗയുടെ വിവാഹ മോചനത്തില്‍ കലാശിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് നിയമപരമായ പോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗക്കു ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈസമയം വീട്ടുകാര്‍ വീട്ടില്‍നിന്നും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു. കുട്ടികള്‍ കനക ദുര്‍ഗയുടെ മുന്‍ഭര്‍ത്താവിനൊപ്പമാണ്. ശബരിമലയില്‍ കയറിയത് വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.

യുവതികള്‍ക്ക് ശബരിമല പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല കയറി കനകദുര്‍ഗ ഏറെകാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. രണ്ട് പേരും തനിച്ചു ഢ ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മെയ്മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവന്‍കുട്ടിയും കനകദുര്‍ഗയും പറയുന്നു.ഈയടുത്ത് പുറത്തിറങ്ങിയ ചിത്രം ‘പട’യിലെ യഥാര്‍ഥ സമരനായകനാണ് വിളയോടി ശിവന്‍കുട്ടി.

 

Sharing is caring!