എകെജി സെന്റര്‍ ആക്രമണം നാടകമാണെന്ന് തെളിഞ്ഞുവെന്ന് പി.എം.എ സലാം

എകെജി സെന്റര്‍ ആക്രമണം നാടകമാണെന്ന് തെളിഞ്ഞുവെന്ന് പി.എം.എ സലാം

മലപ്പുറം: എകെജി സെന്റര്‍ ആക്രമണം നാടകമാണെന്ന് തെളിഞ്ഞുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. സിപിഎം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്വന്തം ഓഫീസ് സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ നാട് സംരക്ഷിക്കുമെന്നും പി എം എ സലാം ചോദിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എകെജി സെന്റര്‍ ആക്രമിച്ചിട്ട് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊരു നാടകം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ഫോട്ടോ തകര്‍ത്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കി പുറത്തു വിടാന്‍ പോലീസിന് എന്താണ് ഇത്ര തിടുക്കം. യഥാര്‍ഥ ആക്രമണങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് ധൃതിപ്പെട്ടു നടത്തിയ ഇത്തരം കണ്ടെത്തലുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

 

ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത്. ഈ സംഭവം കേരളത്തില്‍ മാത്രമല്ല, രാജ്യത്തു മുഴുവനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് ഓഫീസ് ആക്രമണം സിപിഎം ഏറ്റെടുത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ആക്രമണമല്ല എകെജി സെന്ററിന് നേരെയുണ്ടായത്. പോലീസ് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. ഏതെങ്കിലും ആളുകളെ പിടിക്കുകയല്ല പോലീസിന്റെ ലക്ഷ്യം. കൃത്യമായ ആളിലേക്ക് തന്നെ അന്വേഷണം എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Sharing is caring!