നിലമ്പൂരില്‍ അഞ്ചുവയസ്സുകാരന് ഉള്‍പ്പെടെ ഏഴു പേര്‍ക്കു തെരുവ് നായയുടെ കടിയേറ്റു

നിലമ്പൂരില്‍ അഞ്ചുവയസ്സുകാരന് ഉള്‍പ്പെടെ ഏഴു പേര്‍ക്കു തെരുവ് നായയുടെ കടിയേറ്റു

മലപ്പുറം: നിലമ്പൂരില്‍ ഒരു കുട്ടിക്ക് ഉള്‍പ്പെടെ ഏഴു പേര്‍ക്കു തെരുവ് നായയുടെ കടിയേറ്റു. അഞ്ചു വയസുകാരന് ശരീരമാസകലം കടിയേറ്റു.  തിരക്കഥാകൃത്ത് ഇസ്മായില്‍  നിലമ്പൂരിന് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഗൂഢല്ലൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോഴാണ് കടിയേറ്റത്.മിക്കവരുടേയും മുറിവ് ആഴത്തില്‍
നിലമ്പൂരില്‍ തെരുവ് നായയുടെ പരാക്രമം തുടരുകയാണ്.  നായയെ പിടികൂടാനുള്ള ശ്രമം തുടരുന്നുണ്ട്.  നിലമ്പൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് പലര്‍ക്കും നായയുടെ കടിയേറ്റത്. പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ കോട്ടുങ്ങല്‍ ഇസ്മായില്‍ (64), ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസന്‍ (52), നിലമ്പൂര്‍ കോവിലകത്തുമുറിയിലെ യു.ടി. രാമചന്ദ്രന്‍, ചുങ്കത്തറ പള്ളിക്കുന്നത്ത് സ്വദേശിനി ജെസി രാജു, ബംഗാള്‍ സ്വദേശി സൗരവ് വിശ്വാസ് (അഞ്ച്), നിലമ്പൂര്‍ കല്ലേമ്പാടം സ്വദേശി പ്രിന്‍സ് (10), വീട്ടിക്കുത്ത് മംഗള ഭവന്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരെ  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വാക്‌സിന്‍ നല്‍കി.
നിലമ്പൂര്‍ വീട്ടിക്കുത്തിലെ സ്വകാര്യ ആശുപത്രിയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് യു.ടി. രാമചന്ദ്രനു നേരെ തെരുവു നായയുടെ ആക്രമണമുണ്ടായത്. കാലില്‍ കടിയേറ്റു ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സിനിമ തിരക്കഥാകൃത്ത് ഇസ്മായില്‍  നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഗൂഢല്ലൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോഴാണ് കടിയേറ്റത്. നിലമ്പൂര്‍ ടൗണില്‍ പഴയ സെന്റം ടെക്സ്റ്റയില്‍സിന് മുന്നില്‍ നിന്നാണ് കൃഷ്ണനു കടിയേറ്റത്. ബംഗാള്‍ സ്വദേശിയായ സൗരവ് വിശ്വാസ് എന്ന അഞ്ചു വയസുകാരനു ചക്കാലക്കുത്തില്‍ നിന്നാണ് കടിയേറ്റത്. കുട്ടിക്ക് ശരീരമാസകലം കടിയേറ്റിറ്റുണ്ട്. ജെസി രാജുവിന് നിലമ്പൂര്‍ എല്‍ഐസി റോഡ് ഭാഗത്തു നിന്നുമാണ് കടിയേറ്റത്.
എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചമുതല്‍ നായയെ പിടികൂടാനുള്ള മം നടത്തിയെങ്കിലും
വിജയിച്ചില്ല. വിവിധ സ്ഥലങ്ങളില്‍ നായയെ കണ്ടെങ്കിലും അക്രമാസക്തമായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല. ഒരു മാസം മുമ്പ് നിലമ്പൂരില്‍ നിരവധി പേര്‍ക്കു തരുവ് നായയുടെ കടിയേറ്റിരുന്നു. അന്ന് പരാക്രമം നടത്തിയ നായ പിന്നീട് ചാകുകയും നായക്ക് പേ വിഷബാധയുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
നിലമ്പൂരില്‍ തെരുവ് നായ വ്യപകമായി ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ നൗഷാദലി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ.് ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍, ജില്ലാ ആശുപത്രി പരിസരം, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യമുണ്ട്.

Sharing is caring!