പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഇഡി അന്വേഷണം

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഇഡി അന്വേഷണം

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ആദായനികുതി വകുപ്പിന് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു. ആഫ്രിക്കയിലെ സ്വര്‍ണ ഖനനത്തിന്റെ സാമ്പത്തിക ഉറവിടവും, മംഗലാപുരത്തെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക തട്ടിപ്പും അന്‍വറിന്റെ പേരിലുള്ള കമ്പനികളും ഇവയുടെ ഇടപാടുകളും ബെനാമി കമ്പനികളെയും കുറിച്ചാണു അന്വേഷണം ആരംഭിച്ചത്.
മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ പി.വി അന്‍വറിന് വില്‍പന നടത്തിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം, തട്ടിപ്പിനിരയായ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീം എന്നിവരോട് നാളെ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സുരേന്ദ്ര ഗണേഷ് കവിത്ക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സലീമിനോട് രാവിലെ 10.30നും ഇബ്രാഹിമിനോട് ഉച്ചക്ക് 2.30നും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.വി അന്‍വറുമായുള്ള ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ പാര്‍ടണര്‍ ഷിപ്പ് കരാറുകളുടെ വിവരങ്ങള്‍, 10 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വിവരങ്ങള്‍ അടക്കമുള്ളവ സഹിതം ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയാണ് പ്രവാസി എന്‍ജിനീയര്‍ മലപ്പുറം സ്വദേശി നടുത്തൊടി സലീമില്‍ നിന്നും പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുത്തത്. സലീമിന്റെ പരാതിയില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യറായിരുന്നില്ല. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് അന്‍വറിനെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ സലീമിന്റെ ഹരജിയില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റില്‍ നിന്നും രക്ഷിക്കാന്‍ ക്രഷര്‍ തട്ടിപ്പു കേസ് സിവില്‍ സ്വഭാവമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മലപ്പുറം ഡി.വൈ.എസ്.പി പി. വിക്രമന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രണ്ടാം തവണയും സിവില്‍ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ക്രഷര്‍ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയായ ഇഡി എത്തുന്നത്.
ക്രഷര്‍ കര്‍ണാടക സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുന്‍ ഉടമസ്ഥനായിരുന്ന ഇബ്രാഹിം ക്രൈം ബ്രാഞ്ചിനു നല്‍കിയിരുന്ന മൊഴി. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളിയതോടെ ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമില്‍ നിന്നും പി.വി അന്‍വര്‍ വിലക്കുവാങ്ങിയതിന്റെ കരാറും തുടര്‍ന്ന് ബിസിനസ് പങ്കാളികളെചേര്‍ത്തുണ്ടാക്കിയ പാര്‍ടണര്‍ ഷിപ്പ് കരാറിന്റെ പകര്‍പ്പും ക്രൈം ബ്രാഞ്ച് ഹാജരാക്കി. ഇതോടെയാണ് ക്രഷര്‍ തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലേക്ക് ഇഡി അന്വേഷണം എത്തിയത്.
2021ലെ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ മൂന്നുമാസക്കാലം പി.വി അന്‍വര്‍ എം.എല്‍.എ വിദേശത്തായതോടെ എം.എല്‍.എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ആഫ്രിക്കന്‍ രാജ്യമായിരുന്ന സിയറ ലിയോണില്‍ 20,000 കോടി രൂപയുടെ സ്വര്‍ണ ഖനന ബിസിനസ് നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍ പ്രത്യക്ഷപ്പെട്ടത്. 100 തൊഴിലാളികളുമായി ഖനനം നടത്തുകയാണെന്നാണ് വ്യക്തമാക്കിയത്.
പ്രവാസിയല്ലാത്ത ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്ന് കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതിവകുപ്പിന്റെ 15 സി.ബി ടാക്‌സ് ഡിറ്റര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അന്‍വറിന് നല്‍കിയിട്ടില്ല. ആഫ്രിക്കയില്‍ ഖനനത്തിന് മുതല്‍മുടക്കുന്ന തുകയുടെ 35 ശതമാനം നികുതിയടക്കണം. ഇത്തരത്തില്‍ അന്‍വര്‍ നികുതിയും അടച്ചിട്ടില്ല. നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതിന് പി.വി അന്‍വറിനെതിരെ ആദായനികുതി വകുപ്പ് കൊച്ചി പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണ്.
2016ല്‍ നിലമ്പൂരില്‍ എം.എല്‍.എയായി മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 14.38 കോടി (14,38,82,954 )രൂപയുടെ ആസ്തിയാണ് അന്‍വര്‍ കാണിച്ചിരുന്നത്.
എം.എല്‍.എയായി രണ്ടര വര്‍ഷം പിന്നിട്ട് 2019തില്‍ പൊന്നാനിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ അന്‍വറിനും രണ്ടു ഭാര്യമാര്‍ക്കുമായി 65 കോടി (651118685.35)യുടെ സ്വത്തായി കുത്തനെ കൂടി. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ആദായനികുതി റിട്ടേണില്‍ 2017-18 വര്‍ഷത്തില്‍ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയില്‍ 447 ശതമാനത്തിന്റെ വര്‍ധനവുണ്ടായത്. എം.എല്‍.എയായ ശേഷം ആദ്യ വര്‍ഷത്തില്‍ 2016-17ല്‍ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വര്‍ഷംകൊണ്ട് 19 കോടി രൂപ മുതല്‍മുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ നികുതിവെട്ടിച്ച് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വരുമാനത്തിന്റെ സ്രോതസ് കാണിക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുകയും പി.വി അന്‍വര്‍ അക്കൗണ്ടിനൊപ്പം ആദായനികുതി വകുപ്പ് കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവുകയും ചെയ്തിരുന്നു. വരുമാനത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് അന്‍വര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതോടെ കോഴിക്കോട് ആദായനികുതി വകുപ്പ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് കൊച്ചി പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നത്. നികുതിവെട്ടിച്ച് അനധികൃത സ്വത്തുസമ്പാദനത്തിന് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങിയത് പി.വി അന്‍വറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

 

Sharing is caring!