വിവാഹ ആപ്പ് വഴി മലപ്പുറത്തെ അവിവാഹിതരായ സ്ത്രീകളെ പരിചയപ്പെട്ട പണം തട്ടിയത് ഇങ്ങിനെ..

വിവാഹ ആപ്പ് വഴി മലപ്പുറത്തെ അവിവാഹിതരായ സ്ത്രീകളെ പരിചയപ്പെട്ട പണം തട്ടിയത് ഇങ്ങിനെ..

മലപ്പുറം: വിവാഹ ആപ്പ് വഴി അവിവാഹിതരായ സ്ത്രീകളെ പരിചയപ്പെട്ട പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ കരുവാരകുണ്ടില്‍ അറസ്റ്റില്‍ ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടില്‍ അസറുദ്ധീനെയാണ് കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കേരളത്തിലെ പ്രമുഖ വിവാഹ ആപ്പ് വഴിയാണ് പ്രതി കരുവാരകുണ്ട് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ വിവാഹപ്രായം കഴിഞ്ഞ സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് കൂടുതലായും നോട്ടമിടുന്നത്.

സ്വന്തം ഐഡി കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റേയും ഫോട്ടോയടക്കം അയച്ചു കൊടുക്കുകയും വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യുന്നതോടെ സ്ത്രീകളുടെ സൗഹൃദം നേടിയെടുക്കാന്‍ ഇയാള്‍ക്കാവും. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യമായി പണം തിരികെ നല്‍കി വിശ്വാസമാര്‍ജ്ജിക്കും. പിന്നീടാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ആവശ്യപ്പെടുക. കരുവാരകുണ്ടിലെ പരാതിക്കാരിയില്‍ നിന്ന് പല തവണകളായി 9 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 85,000 രുപയും പ്രതി ഇങ്ങനെ കൈക്കലാക്കിയിരുന്നു. പിന്നീടും നിരന്തരമായി സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയും, കൊണ്ടുപോയ സ്വര്‍ണ്ണവും പണവും തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.

പോലീസ് അന്വേഷണത്തില്‍ പ്രതി ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി 4 വിവാഹങ്ങള്‍ ചെയ്തതായി നിലവില്‍ വിവരം ലഭിച്ചിട്ടുണ്ട്. റോയല്‍ വിന്‍ എന്ന ആപ്പില്‍ ചീട്ടുകളിക്കുന്നതാണ് പ്രതിയുടെ ഹോബി. ഇങ്ങനെ ചീട്ടുകളിച്ച് പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്കി ഇയാള്‍ പണവും സ്വര്‍ണ്ണവും കൈക്കലാക്കുകയായിരുന്നു. ആകര്‍ഷകമായി സംസാരിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാന്‍ സമര്‍ത്ഥനായ പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളെപ്പോലും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിയില്‍ നിന്ന് ഇത്തരം തട്ടിപ്പിനിരയായ ആളുകള്‍ ഉടനെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും, പരാതിക്കാരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. കരുവാരക്കുണ്ട് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍, എസ്.ഐ ശിവന്‍.കെ, എ.എസ്.ഐ ജെയിംസ് ജോണ്‍, സി.പി.ഒമാരായ റിയാസ് പി, അജിത് എന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!