ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം, മലപ്പുറം ജില്ലയില്‍നിന്ന് മാത്രം ക്യൂ – നെറ്റ് തട്ടിയെടുത്തത് 100 കോടിയിലധികം രൂപ

ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം, മലപ്പുറം ജില്ലയില്‍നിന്ന് മാത്രം ക്യൂ – നെറ്റ് തട്ടിയെടുത്തത് 100 കോടിയിലധികം രൂപ

മലപ്പുറം: മലപ്പുറം ജില്ലയില്‍നിന്ന് മാത്രം ക്യൂ – നെറ്റ് തട്ടിയെടുത്തത് 100 കോടിയിലധികം രൂപ. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം വാഗ്നാനംചെയ്ത തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ക്യൂ – വണ്‍ എന്ന കമ്പനിയുടെ പേരില്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസം തോറും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ ഫൈറൂസ് എന്നയാളില്‍ നിന്നും 4 ,50,000 രൂപ തട്ടിച്ച കേസിലാണ് പരപ്പനങ്ങാടി ചെട്ടിപ്പടി ആലിക്കകത്ത് വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ജംഷാദി (33)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി ക്യൂ വണ്‍ കമ്പനിയിലെ മെംബര്‍ ആണെന്നും മലപ്പുറം ജില്ലയിലെ വിവിധയാളുകളില്‍ നിന്നും 100 കോടിക്ക് മുകളില്‍ പണം ഇതേ കമ്പനി ഈ രീതിയില്‍ വാങ്ങിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം നല്‍കാം എന്ന ഉറപ്പിലാണ് പ്രതി ആളുകളില്‍ നിന്നും കമ്പനിക്ക് വേണ്ടി പണം ഡിപ്പോസിറ്റായി വാങ്ങിയിരുന്നത്. ഇത്തരത്തില്‍ പണം കൈവശപ്പെടുത്തിയ ശേഷം കൂടുതല്‍ ആളുകളെ കമ്പനിയിലേക്ക് ചേര്‍ക്കുന്നതിനായി നിസാര വിലയ്ക്കുള്ള വീട്ടുപകരണങ്ങളും കമ്മീഷനായി പണവും പ്രതികള്‍ പരാതിക്കാരന് ഓഫര്‍ ചെയ്തിരുന്നു. നാളുകള്‍ക്ക് ശേഷവും ലാഭവിഹിതവും മുടക്കിയ പണവും തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരന് ചതി മനസിലായതും പോലീസില്‍ പരാതി നല്‍കിയതും. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍ അഡീ:എസ്‌ഐ സുരേഷ് കുമാര്‍, പോലീസുകാരായ അഭിമന്യു, ദിലീപ്, സുധീഷ് , രാഗേഷ്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ഉണ്ടാവുമെന്നും വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതകളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പരപ്പനങ്ങാടി സി ഐ ഹണി കെ. ദാസ് പറഞ്ഞു.

 

 

Sharing is caring!