കുതിരവട്ടത്തുനിന്നും രക്ഷപ്പെട്ട മലപ്പുത്തുകാരന്‍ കോട്ടക്കലില്‍ വാഹനാപകടത്തില്‍മരിച്ചു

കുതിരവട്ടത്തുനിന്നും രക്ഷപ്പെട്ട മലപ്പുത്തുകാരന്‍ കോട്ടക്കലില്‍ വാഹനാപകടത്തില്‍മരിച്ചു

മലപ്പുറം: കുതിരവട്ടം മനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് കുതിരവട്ടം മനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതിയായിരുന്ന മുഹമ്മദ് ഇര്‍ഫാന്‍ രക്ഷപെട്ട് മലപ്പുറത്തേക്ക് പോകുന്നതിനിടെ കോട്ടക്കലില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

കുളിമുറിയിലെ ഭിത്തി സ്പൂണ്‍ കൊണ്ട് തുരന്നാണ് ഇയാള്‍ രക്ഷപെട്ടത്. രണ്ടു മൂന്ന് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലായിരുന്നു രക്ഷപെടല്‍ എന്നാണ് ലഭിക്കുന്ന വിവരം. ഒരാള്‍ സെല്ലിനുള്ളില്‍ കിടക്കുന്ന പ്രതീതി ഉണ്ടാക്കാനായി ഇയാള്‍ പായ ചുരുട്ടി അവിടെ വെച്ചിരുന്നു. പോലീസ് തന്നെയാണ് റിമാന്‍ഡ് പ്രതിക്ക് കാവല്‍ നിന്നിരുന്നത്. റിമാന്‍ഡ് പ്രതിയായിരുന്നതിനാല്‍ വാര്‍ഡന്‍മാരായിരുന്നില്ല കാവല്‍ നിന്നത്. വാര്‍ഡ് മൂന്നിലെ സിംഗിള്‍ സെല്ലിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് രക്ഷപെട്ട് പോകുന്നതിനിടെ കോട്ടക്കലില്‍ വെച്ച് വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു.

നേരത്തെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച വലിയ വിവാദമായിരുന്നു.ആഴ്ചകള്‍ക്ക് മുന്‍പ് അന്തേവാസികളില്‍ ഒരാള്‍ തൂങ്ങി മരിച്ചിരുന്നു. ആവശ്യത്തിന് സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്തേവാസികളുടെ എണ്ണത്തിന് അനുസരിച്ച് സുരക്ഷ ഒരുക്കാനുള്ള ഉദ്യഗസ്ഥരെ ഇവിടെ നിയോഗിച്ചിരുന്നില്ല എന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്.

Sharing is caring!