മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പോകാന്‍ ഒരുങ്ങി ശിഹാബ്

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പോകാന്‍ ഒരുങ്ങി ശിഹാബ്

മലപ്പുറം: ആകെ 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം നീളുന്ന യാത്ര.. മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.. മുസ്ലീം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയിലേക്ക് ഹജ്ജ് കര്‍മ്മത്തിനായി വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ ഇരുപത്തിയൊമ്പതുകാരന്റെ യാത്ര. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും നടന്നുപോയി ഹജ്ജ് ചെയ്യുക എന്ന തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ശിഹാബ്.

നാട്ടുകാരില്‍ പലരും നിനക്ക് പ്രാന്താണോ ? എന്ന് ചോദിച്ചപ്പോള്‍ ഇനി പിന്നോട്ടില്ല, പടച്ചോന്റെ കൃപയുണ്ടെങ്കില്‍ യാത്ര വിജയിക്കുമെന്ന് ശിഹാബ് മറുപടി നല്‍കി. ഉമ്മ സൈനബയും ഭാര്യ ഷബ്‌നയും ശിഹാബിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഒന്‍പത് മാസത്തെ ആലോചനയിലൂടെയാണ് യാത്ര ആസുത്രണം ചെയ്തത്.

വാഗാ അതിര്‍ത്തി വഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കി. 280 ദിവസം വരുന്ന കാല്‍നടയാത്ര ജൂണ്‍ രണ്ടിന് തുടങ്ങും.

‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’- ശിഹാബ് പറഞ്ഞു. രേഖകള്‍ ശരിയാക്കാന്‍ റംസാന്‍കാലത്തുള്‍പ്പെടെ 40-ലേറെ ദിവസങ്ങള്‍ ജ്യേഷ്ഠന്‍ അബ്ദുള്‍ മനാഫിനൊപ്പം ഡല്‍ഹിയില്‍ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെയും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാള്‍ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മണിക്കൂറില്‍ 7 കിലോമീറ്റര്‍ വരെ നടക്കാനാകുമെന്ന് ശിഹാബ് ഉറപ്പുവരുത്തി. ഒരു വര്‍ഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സൗദിയില്‍ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.

പ്ലസ്ടു, അക്കൗണ്ടന്‍സി കോഴ്സുകള്‍ കഴിഞ്ഞശേഷം സൗദിയില്‍ ആറു വര്‍ഷം ജോലി ചെയ്ത ശിഹാബ് അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയില്‍നിന്ന് വന്നശേഷം നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി.പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങള്‍, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങള്‍മാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കാണ് തീരുമാനം.

 

Sharing is caring!